കഷ്ടപ്പെടുത്തുന്നവരോട് ക്ഷമിക്കരുത്; 2000 രൂപ നോട്ട് പിന്‍വലിച്ചതിനെതിരെ വിമര്‍ശനവുമായി മമത
national news
കഷ്ടപ്പെടുത്തുന്നവരോട് ക്ഷമിക്കരുത്; 2000 രൂപ നോട്ട് പിന്‍വലിച്ചതിനെതിരെ വിമര്‍ശനവുമായി മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th May 2023, 9:03 am

കൊല്‍ക്കത്ത: 2000 രൂപ നോട്ട് നിരോധിക്കാന്‍ തീരുമാനിച്ച ആര്‍.ബി.ഐ നടപടിക്കെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് ബില്യണ്‍ ഡോളറിന്റെ തട്ടിപ്പാണെന്ന് മമത കുറ്റപ്പെടുത്തി. 2016 ല്‍ നോട്ട് നിരോധനം കാരണം ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറക്കാന്‍ കഴിയില്ലെന്നും മമത പറഞ്ഞു.

‘ഇത് 2000 രൂപയുടെ കാര്യമല്ല മറിച്ച് കോടിക്കണക്കിന് ഇന്ത്യക്കാരോടുള്ള ബില്യണ്‍ ഡോളറിന്റെ തട്ടിപ്പാണ്. നോട്ട് നിരോധനം മൂലം നമ്മള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറക്കാന്‍ കഴിയില്ല. ആ ബുദ്ധിമുട്ടുകള്‍ നല്‍കിയവരോട് ഒരിക്കലും ക്ഷമിക്കാന്‍ പാടില്ല,’ മമത ട്വിറ്ററില്‍ കുറിച്ചു.

വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ആര്‍.ബി.ഐ 2000 രൂപ നോട്ട് പിന്‍വലിക്കുന്നതുമായി സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ചത്.

‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലീന്‍ നോട്ട് പോളിസി അനുസരിച്ച് 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് പിന്‍വലിക്കുന്നു. 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ നിയമപരമായി തുടരും. ഇടപാടുകള്‍ തീര്‍ക്കുന്നതിന് പൊതു സമൂഹത്തിന് ആവശ്യത്തിനുള്ള സമയം നല്‍കും. എല്ലാ ബാങ്കുകളും സെപ്റ്റംബര്‍ 30 വരെ 2000 രൂപയുടെ ഇടപാട് നടത്താന്‍ അനുവദിക്കണം,’ പ്രസ്താവനയില്‍ പറയുന്നു.

2016 നവംബറില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമായിരുന്നു 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ മതിയായ അളവില്‍ ലഭ്യമായതോടെ 2,000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചതായി ആര്‍ബിഐ പറയുന്നു.

2018-2019ല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി സെന്‍ട്രല്‍ ബാങ്ക് നിര്‍ത്തിയിരുന്നു.

നോട്ട് പിന്‍വലിച്ച നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്, സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നിട്ടുണ്ട്. 2000 രൂപ നോട്ടിന്റെ അവതരണം ചിലരെ കളളപ്പണം ഒളിപ്പിച്ചു വെക്കാന്‍ സഹായിച്ചുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

‘ഇത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി മൂലം പല ആളുകള്‍ക്കും ജീവന്‍ പണയം വെക്കേണ്ടി വന്നു,’ ലോകസഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

Contenthighliht: Mamatha Banergee slams centre after RBI crapped 2000 notes