അങ്ങനെയല്ല ഇങ്ങനെ...; കടയില്‍ കയറി ചായക്കാരനില്‍ നിന്നും പാത്രം വാങ്ങി ചായ ഉണ്ടാക്കി വിതരണം ചെയ്ത് മമത: മോദിയെ വെല്ലുമോയെന്ന് സോഷ്യല്‍ മീഡിയ
India
അങ്ങനെയല്ല ഇങ്ങനെ...; കടയില്‍ കയറി ചായക്കാരനില്‍ നിന്നും പാത്രം വാങ്ങി ചായ ഉണ്ടാക്കി വിതരണം ചെയ്ത് മമത: മോദിയെ വെല്ലുമോയെന്ന് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2019, 12:16 pm

കൊല്‍ക്കത്ത: ഓഫീസില്‍ ഇരുന്നുള്ള ഭരണത്തിന് താത്ക്കാലികമായ അവധി നല്‍കി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ക്ഷേമം അന്വേഷിച്ചും പരാതികള്‍ കേട്ടും പരിഹരിക്കുന്ന പുതിയ രീതി പരീക്ഷിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ഭരണപരമായ പര്യടനത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ മമത ബാനര്‍ജി ദിഗയിലെ കടല്‍ തീരത്തും പരിസരത്തുമായിരുന്നു. പര്യടനത്തിനിടെ പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആക്കാവുന്ന സ്ഥലങ്ങള്‍ നിര്‍ദേശിക്കുകയും ടൂറിസത്തിന് ഉത്തേജനം നല്‍കുന്ന പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു മുഖ്യമന്ത്രി.

ഇതിന് പിന്നാലെ യാത്ര തുടര്‍ന്ന മമത ഒരു ചായക്കടയ്ക്ക് മുന്‍പില്‍ വാഹനം നിര്‍ത്തി. മമതയെ കണ്ട ഉടനെ കടയുടമ അമ്പരന്നെങ്കിലും ചായ വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് അദ്ദേഹം ചായ ഉണ്ടാക്കാന്‍ തുടങ്ങി. എന്നാല്‍ താന്‍ തന്നെ ഉണ്ടാക്കട്ടെയെന്ന് പറഞ്ഞ് ടീ ജാര്‍ എടുത്ത് അടുപ്പില്‍ ചായയുണ്ടാക്കുകയായിരുന്നു മമത.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മമത ചായ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരും കൂടി കടയ്ക്കകത്ത് കയറി. ചായക്കാരനെ അടുത്ത് നിര്‍ത്തി പഞ്ചസാരയും തേയിലയും വാങ്ങി മമത തന്നെ ചായയിട്ടു. ഇതിന് ശേഷം തനിക്കൊപ്പം പുറത്ത് കാത്തുനില്‍ക്കുവന്നവര്‍ക്ക് കൂടി ചായ നല്‍കാന്‍ കടക്കാരനോട് ആവശ്യപ്പെട്ടു. ഇതിനിടെ തട്ടുകടയില്‍ കയറി മുഖ്യമന്ത്രി ചായ ഉണ്ടാക്കുന്നതറിഞ്ഞ് നാട്ടുകാരും മാധ്യമങ്ങളും കടയ്ക്ക് പുറത്ത് തടിച്ചുകൂടി.

ഇതോടെ കടയിലുണ്ടായിരുന്ന എല്ലാവര്‍ക്കും മമത തന്നെ ചായ നല്‍കി. തട്ടുകടയില്‍ കയറി മമത ചായ ഉണ്ടാക്കുന്ന വീഡിയോ മമത ബാനര്‍ജിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെ വീഡിയോ വൈറലാവുകയായിരുന്നു.

ചായ് വാലയായ മോദിയെ കടത്തിവെട്ടുമല്ലോയെന്നും മമതയുടെ പുതിയ മേക്ക് ഓവര്‍ ആണ് ഇപ്പോള്‍ കാണുന്നതെന്നും എല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ പലരും കമന്റ് ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരിലൊരാളായാല്‍ മാത്രമേ അധികാരത്തില്‍ തുടരാന്‍ സാധിക്കൂവെന്ന് മമതയ്ക്കും മനസിലായെന്നും എന്നാല്‍ ഉദ്ദേശശുദ്ധിയെ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ചിലര്‍ പറയുന്നുണ്ട്.

പശ്ചിമബംഗാളില്‍ രാഷ്ട്രീയ അടവുകള്‍ മാറ്റുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഈ നടപടി. ഇതിന്റെ ഭാഗമായി ‘ദീദി കേ ബോലോ’ എന്ന പരിപാടി തന്നെ സര്‍ക്കാര്‍ നടപ്പില്‍ വരുത്തി കഴിഞ്ഞു. പരിപാടിയുടെ ഭാഗമായി ഒരാഴ്ച മുന്‍പ് ഹൗറയിലെ ചേരികളില്‍ നേരിട്ടെത്തി മമത ആളുകളെ കണ്ടിരുന്നു.

400 പേര്‍ക്ക് ഉപയോഗിക്കാന്‍ രണ്ട് ടോയ്‌ലറ്റുകള്‍ മാത്രമാണെന്ന് അറിഞ്ഞ മമത മന്ത്രിയെ ശാസിക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം കാണാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.