| Wednesday, 25th November 2020, 6:24 pm

ചില തൃണമൂലുകാര്‍ അപ്പുറത്തുള്ളവരുമായി അടുപ്പത്തിലാണെന്ന് എനിക്കറിയാം; എല്ലാത്തിനും പരിഹാരമുണ്ടാക്കുമെന്ന് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ഭരണം കൈകാര്യം ചെയ്യുന്നത് പോലെ വ്യക്തിപരമായ മേല്‍നോട്ടത്തില്‍ പാര്‍ട്ടിയേയും ശ്രദ്ധിക്കുമെന്നും മമത പാര്‍ട്ടി പ്രവര്‍ത്തകരോടായി പറഞ്ഞു.

‘ചിലരൊക്കെ പ്രതിപക്ഷ ക്യാംപുമായി അടുപ്പത്തിലാണെന്ന ബോധ്യം എനിക്കുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് പാര്‍ട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണ തിരുത്താന്‍ ശ്രമിക്കും’, മമത പറഞ്ഞു.

തന്റെ ജീവിതത്തിലുടനീളം രാഷ്ട്രീയമാണെന്നും ഇവിടെ എല്ലാം നല്ലരീതിയില്‍ നടക്കുന്നുവെന്ന അവകാശവാദം തനിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

‘ഒന്നോ രണ്ടോ പേര്‍ ചീത്തയായിരിക്കാം. പക്ഷെ നമ്മള്‍ അത്തരം തെറ്റുകളെയെല്ലാം ശരിയാക്കിയെടുക്കും. പാര്‍ട്ടിയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്’, മമത പറഞ്ഞു.

ചിലയാളുകള്‍ക്ക് വ്യക്തിപരമായ മറ്റ് ചിലരോട് ദേഷ്യമുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ പാര്‍ട്ടിയെ തെറ്റിദ്ധരിക്കരുതെന്നും മമത പറഞ്ഞു.

പല മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി വിടാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മമതയുടെ നീക്കം.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സൗഗത റോയ് അടക്കം നാല് എം.പിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന അവകാശവാദവുമായി ബി.ജെ.പി എം.പി അര്‍ജുന്‍ സിങ് രംഗത്തെത്തിയിരുന്നു.

എന്നാല്‍ താന്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സൗഗത റോയ് പറഞ്ഞിരുന്നു.

താങ്കള്‍ പറഞ്ഞ പട്ടികയില്‍ സൗഗത റോയ് ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സൗഗത റോയ് ഇപ്പോള്‍ തൃണമൂല്‍ നേതാവായി അഭിനയിക്കുക മാത്രമാണെന്നായിരുന്നു അര്‍ജുന്‍ സിങ് പറഞ്ഞത്.

ക്യാമറയ്ക്ക് മുന്നില്‍ അദ്ദേഹം മമത ബാനര്‍ജിയുടെ ഏറ്റവും അടുപ്പക്കാരനാണ്. എന്നാല്‍ സുവേന്ദു അധികാരിയുമായി അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുണ്ട്. ക്യാമറ ഒന്നു മാറുന്നതോടെ നിങ്ങള്‍ക്ക് സൗഗത റോയിയുടെ പേരും ആ പട്ടികയില്‍ ഉള്‍പ്പെടുത്താം.

പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രി സുവേന്ദു അധികാരി ഇപ്പോള്‍ തന്നെ തൃണമൂലിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണെന്നും അര്‍ജുന്‍ സിങ് പറഞ്ഞു.

”സുവേന്ദു അധികാരി ഒരു ബഹുജന നേതാവാണ്. പാര്‍ട്ടിക്ക് വേണ്ടി പോരാടുകയും പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ പോലും മുന്നോട്ടു വന്ന നേതാവാണ്. എന്നാല്‍ സുഭേന്ദു അധികാരിയേയും മറ്റ് ചിലരേയും ആശ്രയിച്ച് മമത ബാനര്‍ജി നേതാവായി. ഇപ്പോള്‍ മമത അവരുടെ ഭൂതകാലത്തെ നിഷേധിക്കുകയും അവരുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ സ്വന്തം കസേരയില്‍ ഇരുത്തിക്കാന്‍ ശ്രമിക്കുകയുമാണ്. ഒരു ബഹുജന നേതാക്കളും ഇത് അംഗീകരിക്കില്ല.

സുഭേന്ദു അധികാരി തൃണമൂലില്‍ അപമാനിക്കപ്പെട്ടുകഴിഞ്ഞു. അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് വിടണം. അദ്ദേഹത്തിന്റെ അടുത്ത സഹായികളെ വ്യാജ കേസുകളില്‍ കുടുക്കുകയാണ്. ഞാനും പലതവണ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്, പക്ഷേ ഇതുകൊണ്ടൊന്നും ഒരു ബഹുജന നേതാവിനെ തടയാന്‍ കഴിയില്ല.

സുഭേന്ദു അധികാരിയ്ക്ക് എപ്പോള്‍ വേണമെങ്കിലും ബി.ജെ.പിക്കൊപ്പം വരാം. സുഭേന്ദു അധികാരി ബി.ജെ.പിയില്‍ എത്തുന്നതോടെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൂര്‍ണ പതനം സംഭവിക്കും. പിന്നെ അവര്‍ക്ക് നിലനില്‍പ്പുണ്ടായിരിക്കില്ല. സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുമെന്നും അര്‍ജുന്‍ സിങ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata Banerjee to disgruntled TMC leaders

We use cookies to give you the best possible experience. Learn more