| Thursday, 24th December 2020, 5:07 pm

നാടോടി കലാകാരന്‍മാരോടൊപ്പം നൃത്തം ചെയ്ത് മമത; വേദിയില്‍ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത പ്രാദേശിക കലാകാരന്‍മാരുടെ സംഗീതോത്സവത്തില്‍ നര്‍ത്തകരോടൊപ്പം ചുവട് വെച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് മമത നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബംഗാളിലെ നാടോടി കലാരൂപങ്ങളെ പൊതുവേദിയില്‍ ആദരിക്കുന്ന ചടങ്ങിലാണ് മമതയും ചുവടുവെച്ചത്. സാന്താള്‍ നര്‍ത്തകി ബസന്തി ഹേംബ്രാമിനൊപ്പമാണ് മമത നൃത്തം ചെയ്തത്.

വേദിയിലെത്തിയ ബസന്തി മമതയോട് തന്നോടൊപ്പം ചുവടുവെയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഇവരുടെ ചുവടുകള്‍ ശ്രദ്ധിച്ച മമത വേദിയില്‍ നൃത്തം ചെയ്യുകയായിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെയാണ് സംഗീതോത്സവത്തിനായി മമത എത്തിയതെങ്കിലും വേദിയില്‍ നടത്തിയ പ്രസംഗത്തിലും മുഖ്യ എതിരാളിയായ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.
.
ബംഗാളിനെ ഗുജറാത്താക്കാന്‍ ഒരു ശക്തികളെയും അനുവദിക്കില്ലെന്നായിരുന്നു ബി.ജെ.പിയെ ലക്ഷ്യമിട്ട് മമത പറഞ്ഞത്. രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ദേശീയ ഗാനവും വന്ദേമാതരവും സംഭാവന ചെയ്ത നാടാണ് ബംഗാളെന്നും ആ ഐക്യത്തെ ഇല്ലാതാക്കാന്‍ താന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇക്കാലയളവിലാണ് തെരഞ്ഞെടുപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mamatha Banerjee Breaks Into Dance

We use cookies to give you the best possible experience. Learn more