| Friday, 7th May 2021, 4:23 pm

കേന്ദ്രം ഓക്‌സിജന്‍ വഴിതിരിച്ചുവിടുന്നു; ബംഗാളിന് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യം; മോദിക്ക് കത്തെഴുതി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന ബംഗാളിലേക്ക് ഓക്‌സിജന്‍ എത്തുന്നില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഓക്‌സിജന്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് വഴി തിരിച്ചുവിടുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി മമത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. ബംഗാളില്‍ ഒരു ദിവസം 470 മുതല്‍ 500 മെട്രിക് ടണ്‍ ഓക്‌സിജന്‍ വരെ ആവശ്യമായി വരുന്നുണ്ടെന്നും മമത കത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കൂടുതല്‍ ഓക്‌സിജന്‍ വേണമെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഓക്‌സിജന്‍ അനുവദിക്കുന്നതിന് പകരം മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഓക്‌സിജന്‍ വിഹിതത്തിന്റെ അളവ് കേന്ദ്രം വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും മമത കത്തില്‍ പരാമര്‍ശിച്ചു.

സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കേന്ദ്രം ഉടന്‍ നടപടി സ്വീകരിക്കണമെന്നും മമത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

നിലവില്‍ പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്നത്. 117 പേരാണ് പശ്ചിമബംഗാളില്‍ മാത്രം മരിച്ചത്.

3915 പേരാണ് രാജ്യത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടിട്ടുള്ളത്. പ്രതിദിന കണക്കുകളില്‍ ഏറ്റവും കൂടിയ നിരക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 2,30,168ലേക്കെത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata Banerjee about oxygen cylinder supply

We use cookies to give you the best possible experience. Learn more