|

എക്‌സിറ്റ് പോള്‍ ഫലത്തില്‍ വിശ്വാസമില്ല; ഇത് വോട്ടിംഗ് മെഷീനുകളില്‍ മാറ്റം വരുത്താനോ തിരിമറി നടത്താനോ ഉള്ള തന്ത്രം:മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലം തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ വന്ന എക്‌സിറ്റ് പോള്‍ ഫലമെന്ന് മമതാ ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. എനിക്ക് ഈ എക്‌സിറ്റ് പോള്‍ ഫലത്തില്‍ വിശ്വാസമില്ലെന്നും മമത ട്വിറ്ററില്‍ കുറിച്ചു.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുമെന്നും ഒന്നിച്ച് നിന്ന് പോരാടുമെന്നും മമത പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലം പ്രകാരം കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിക്കുന്നത്.

ആജ് തക് ഏക്സിസ് മൈ ഇന്ത്യാ സര്‍വേ പ്രകാരം ബി.ജെ.പി 175-188 സീറ്റ് നേടുമെന്നാണ് പ്രവചനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 73-96ഉം എസ്.പി- ബി.എസ്.പി പൂജ്യം,മറ്റുള്ളവര്‍ 33-52 സീറ്റുകളും നേടിയേക്കാം എന്നാണ് ഫലപ്രവചനം.

ടൈംസ് നൗ ആക്സിസ് പോള്‍ പ്രകാരം രാജ്യത്ത് ബി.ജെ.പി 306 സീറ്റും കോണ്‍ഗ്രസ് 132 സീറ്റും എസ്.പി – ബി.എസ്.പി പൂജ്യം സീറ്റും മറ്റുള്ളവര്‍ 104 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം.

നേരത്തേ എന്‍.ഡി.എ അനായാസമായി ഭരണത്തിലെത്തുമെന്ന് ചാണക്യ എക്സിറ്റ് പോള്‍ ഫലം പ്രവചിച്ചിരുന്നു. എന്‍.ഡി.എ 340 സീറ്റ് നേടുമെന്നും യു.പി.എയ്ക്ക് 70 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നു ഫലം പറയുന്നു.മറ്റു കക്ഷികള്‍ നേടുമെന്ന് പറയുന്നത് 133 സീറ്റാണ്. അതേസമയം ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എയ്ക്ക് അഭൂതപൂര്‍വമായ മുന്നേറ്റം പ്രവചിച്ചത് ചാണക്യ മാത്രമാണ്.

റിപ്പബ്ലിക് സി വോട്ടര്‍ എക്സിറ്റ്പോള്‍ പ്രകാരം എന്‍.ഡി.എ 287. കോണ്‍ഗ്രസ് 128 മറ്റുള്ളവര്‍ 127 എന്നിങ്ങനെയാണ് കണക്കുകള്‍.
എന്‍.ഡി.ടി.വി എക്സിറ്റ്പോളില്‍ എന്‍.ഡി.എക്ക് 306 സീറ്റും കോണ്‍ഗ്രസിന് 124 സീറ്റും മറ്റുള്ളവര്‍ക്ക് 112 എന്നിങ്ങനെയാണ് കണക്കുകള്‍.

Latest Stories