| Sunday, 16th May 2021, 10:47 pm

കര്‍ശന നിയന്ത്രണങ്ങളുമായി മലപ്പുറം; റേഷന്‍ കാര്‍ഡിന്റെ ക്രമനമ്പര്‍ അനുസരിച്ച് മാത്രം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജില്ലാ അധികൃതര്‍ പുറത്തിറക്കി. ഇന്ന് അര്‍ധരാത്രിയോടെയാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരുന്നത്.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം. രാത്രി ഏഴിന് ഹോട്ടലുകള്‍ അടക്കണം. അവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ റേഷന്‍ കാര്‍ഡ് കൈവശം കരുതണം.

റേഷന്‍ കാര്‍ഡ് നമ്പര്‍ അവസാന ഒറ്റ അക്കം ആയവര്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും അവസാന അക്കം ഇരട്ട അക്കം ആയവര്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മാത്രമേ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ. കാര്‍ഡ് കൈവശമില്ലാത്തവര്‍ സത്യവാങ്മൂലം കൈവശം കരുതണം തുടങ്ങിയ നിയന്ത്രണങ്ങളാണ് ഉള്ളത്.

നിയന്ത്രണങ്ങള്‍

1. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
2. 10 വയസിന് താഴെയുള്ളവര്‍ , 60 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ അവരുടെ അടിയന്തിര മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടുള്ളതല്ല.
3. അവശ്യവസ്തുക്കള്‍ വാങ്ങിക്കുവാന്‍ പോവുന്ന പൊതുജനങ്ങള്‍ നിര്‍ബന്ധമായും കയ്യില്‍ റേഷന്‍ കാര്‍ഡ് കരുതേണ്ടതാണ് .
4. ജില്ലാ പരിധിയിലെ ഹൈവേയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ ജില്ലയില്‍ നിര്‍ത്താന്‍ പാടുള്ളതല്ല.യാത്രാവേളയില്‍ നിയമാനുസൃത പാസ് കൈവശം സൂക്ഷിക്കേണ്ടതാണ്.
5. ചരക്കു വാഹനങ്ങളുടെ ഗതാഗതം അനുവദനീയമാണ്.

6. കൊവിഡ് 19 രോഗനിര്‍വ്യാപന / പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ , അവശ്യ സേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഏറ്റവും കുറവ് എണ്ണം ജീവനക്കാരെ വെച്ച് മാത്രമേ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു. ജീവനക്കാര്‍ അവരുടെ സ്ഥാപന മേധാവി നല്‍കുന്ന ഡ്യൂട്ടി ഓര്‍ഡര്‍ , ഐഡി കാര്‍ഡ് എന്നിവ യാത്രാ വേളയില്‍ കൈവശം സൂക്ഷിക്കേണ്ടതാണ്.
7. പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളുടെ അകത്തും പുറത്തും കോവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കുന്നതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം സ്ഥാപന / ബ്രാഞ്ച് മേധാവിക്കായിരിക്കും. ഇക്കാര്യത്തിലുള്ള അലംഭാവം ഗുരുതരമായി കണക്കാക്കുന്നതാണ്.
8. ബാങ്ക് , ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍ , ബുധന്‍ , വെള്ളി എന്നീ ദിവസങ്ങളില്‍ ഏറ്റവും കുറവ് ജീവനക്കാരെ വെച്ച് , കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് രാവിലെ 10.00 മണി മുതല്‍ ഉച്ചക്ക് 01.00 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ് . ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല.
9. ആശുപത്രികള്‍ , മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / വ്യവസായങ്ങള്‍ , മെഡിക്കല്‍ ലാബ് , ഭക്ഷ്യ – അനുബന്ധ വ്യവസായങ്ങള്‍, മീഡിയ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കാവുന്നതാണ് .

10. പാല്‍, പത്രം ,മത്സ്യം , മാംസം എന്നിവ രാവിലെ 08.00 മണിക്കകം വിതരണം പൂര്‍ത്തിയാക്കേണ്ടതാണ് . പാല്‍ സംഭരണം രാവിലെ 8.00 മണി വരേയും വൈകുന്നേരം 3.00 മണി മുതല്‍ വൈകുന്നേരം 5.00 മണി വരേയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നടത്തുന്നത് അനുവദനീയമാണ്.
11. റേഷന്‍ കടകള്‍, ഭക്ഷ്യ , അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ (മില്‍മ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) ഉച്ചയ്ക്ക് 2.00 മണി വരെ മാത്രമെ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു.
12. ഭക്ഷ്യ , അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ പരമാവധി ഹോം ഡെലിവറി / ഓണ്‍ ലൈന്‍ പേമെന്റ് എന്നിവ പ്രോല്‍സാഹിപ്പിക്കേണ്ടതാണ്.
13. ക്വാറന്റൈനില്‍ കഴിയുന്നവര്‍ യാതൊരു കാരണവശാലും പുറത്തിറങ്ങാന്‍ പാടുള്ളതല്ല. അവര്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വേണ്ട മരുന്ന് / ഭക്ഷണ സാധനങ്ങള്‍ ഞഞഠ അംഗങ്ങള്‍ അവരുടെ വീടുകളില്‍ എത്തിക്കേണ്ടതാണ്. ഞഞഠ അംഗങ്ങള്‍ക്ക് (ഒരു വാര്‍ഡിന് പരമാവധി 05 എന്ന കണക്കില്‍ ) തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്‍സിഡെന്റ് കമാന്റര്‍ (തഹസ്സില്‍ദാര്‍) പ്രവര്‍ത്തന പരിധി രേഖപ്പെടുത്തിയ പാസ്സ് നല്‍കേണ്ടതാണ്. മറ്റ് പാസ്സുകള്‍ക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല. ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ് . മറ്റ് വളണ്ടിയര്‍മാര്‍ക്ക് പ്രവര്‍ത്തന പരിധി രേഖപ്പെടുത്തിയ പാസ്സ് തഹസ്സില്‍ദാര്‍ നല്‍കേണ്ടതാണ്
14. പച്ചക്കറി മൊത്തവിതരണ കേന്ദ്രങ്ങള്‍ പുലര്‍ച്ചെ 03.00 മണി മുതല്‍ രാവിലെ 07.00 മണി വരെ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു.
15. പൊതു ഇടങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കേണ്ടതാണ് . തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്ഥാപന ഉടമകള്‍ ദിവസവും അണുവിമുക്തമാക്കേണ്ടതാണ്. പൊതു മാര്‍ക്കറ്റുകളിലേക്കുള്ള പ്രവേശനം / പുറത്ത് കടക്കല്‍ എന്നിവ ഒരൊറ്റ വഴിയിലൂടെ ആയി പരിമിതപ്പെടുത്തേണ്ടതാണ് . പ്രവേശന കവാടത്തില്‍ , തെര്‍മല്‍ സ്‌കാനിംഗ് , സാനിറ്റൈസേഷന്‍ എന്നിവക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ് . മേല്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഇന്‍സിഡെന്റ് കമാണ്ടര്‍ / പൊലീസ് / തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്.
16. പൊതുജനങ്ങള്‍ നിബന്ധനകള്‍ പാലിച്ച് കൊണ്ട് അവശ്യ വസ്തുക്കള്‍ വാങ്ങി പോകുന്നതിനുള്ള സൗകര്യങ്ങള്‍ പൊലീസ് ചെയ്ത് കൊടുക്കേണ്ടതാണ്.
17. തിങ്കള്‍ , ബുധന്‍ , വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം , ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കുന്നതാണ് .
18. റേഷന്‍ കാര്‍ഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടുള്ളതല്ല. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് ഒരു റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ ഒരു ദിവസം പുറത്തിറങ്ങാന്‍ പാടുകയുള്ളൂ.
19. ഹോട്ടലുകള്‍ / സാമൂഹിക അടുക്കളകള്‍ ഹോം ഡെലിവറിക്കായി മാത്രം രാവിലെ 7.00 മണി മുതല്‍ രാത്രി 7.00 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ് . വിതരണക്കാര്‍ മാസ്‌ക് , ഗ്ലൗസ് , സാനിറ്റൈസര്‍ മുതലായവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. സ്ഥാപനത്തില്‍ നിന്ന് നേരിട്ടുള്ള വിതരണം / പാര്‍സല്‍ സര്‍വ്വീസ് അനുവദനീയമല്ല .
20. പ്രവര്‍ത്താനുമതിയുള്ള സ്ഥാപനങ്ങള്‍ക്കകത്ത് ഉപഭോക്താക്കള്‍ കൃത്യമായ സാമൂഹികാകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പ് വരുത്തേണ്ടതാണ് . സ്ഥാപനങ്ങളുടെ അകത്ത് ഒരു സമയത്ത് പരമാവധി 5 പേര്‍ മാത്രമേ അനുവദിക്കുകയുള്ളു. ഇക്കാര്യത്തിലുള്ള ലംഘനം സ്ഥാപന ഉടമക്കെതിരെ ഉള്ള നിയമ നടപടിക്കിടയാക്കുന്നതാണ് .
21. സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹികാകലം പാലിക്കുന്നതിലേക്കായി ക്യൂ സംവിധാനത്തിനായി പ്രത്യേകം അടയാളങ്ങള്‍ (45cm diameter circles)രേഖപ്പെടുത്തേണ്ടതാണ് . ഈ അടയാളങ്ങള്‍ തമ്മില്‍ കുറഞ്ഞത് 150 cm അകലം ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ സാനിറ്റെസര്‍ / സോപ്പുപയോഗിച്ച് കൈ കഴുകുവാനുളള സൗകര്യം ക്രമീകരിക്കേണ്ടതാണ് . എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതുമാണ്.
22. മാസ്‌ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാന്‍ പാടുള്ളതല്ല
23. മേല്‍ സൂചിപ്പിച്ചവ പാലിച്ചില്ലെങ്കില്‍ പ്രസ്തുത സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ അടപ്പിക്കുന്നതാണ് .
24. വഴിയോര കച്ചവടം , വീടുകള്‍ തോറും കയറിയിറങ്ങിയുള്ള വില്‍പന എന്നിവ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

മറ്റ് നിബന്ധനകള്‍
25. ഹാര്‍ബര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളതല്ല.മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.
26. പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കാവുന്നതാണ് .
27. വിവാഹ ചടങ്ങുകള്‍ പരമാവധി മാറ്റി വെക്കേണ്ടതാണ്. ഒഴിവാക്കാനാവാത്ത വിവാഹങ്ങളും മരണാന്തര ചടങ്ങുകളും പരമാവധി 20 ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നടത്തേണ്ടതാണ്. മറ്റ് യാതൊരു വിധ ഒത്ത് കൂടലുകളും പാടില്ലാത്തതാണ് .
28. ജില്ലയില്‍ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
29. നിലവില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന പൊതുനിര്‍മ്മാണ പ്രവൃത്തികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് തുടരുവാന്‍ അനുവദിക്കുന്നതാണ്.
30. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ എന്നിവ അനുവദിക്കുന്നതാണ്.
31. നെല്ല് സംഭരണം അനുവദനീയമാണ്.
32. എല്‍.പി.ജി വിതരണം അനുവദിക്കുന്നതാണ് . വിതരണക്കാര്‍ മാസ്‌ക് , ഗ്ലൗസ് , സാനിറ്റൈസര്‍ മുതലായവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.
33. ബന്ധപ്പെട്ട വകുപ്പ് / ഏജന്‍സികള്‍ക്ക് പച്ചക്കറി / ധാന്യ സംഭരണം നടത്താവുന്നതാണ്.ഞഞഠ വഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പച്ചക്കറി വീടുകളില്‍ എത്തിക്കാവുന്നതാണ്.
34. ദുരിതാശ്വാസം / ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അനുവദനീയമാണ്. ദുരന്ത മേഖല സന്ദര്‍ശനം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.
മുകളില്‍ അനുവദിച്ചിട്ടുള്ള പ്രവൃത്തികളില്‍ കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
അവശ്യവസ്തുക്കളുടെ ലഭ്യത സംബന്ധിച്ച ഉറപ്പ് വരുത്തുന്നതിനായി ജില്ലാ സപ്ലൈ ഓഫീസര്‍ അധിക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.പ്രസ്തുത സ്‌ക്വാഡുകള്‍ക്ക് നിയമവിരുദ്ധ പ്രവൃത്തികള്‍ കണ്ടെത്തുന്ന കടകള്‍ അടപ്പിക്കാനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ് .
എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച പൊതു അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ നല്‍കേണ്ടതാണ്. ഈ ഉത്തരവിലെ നിബന്ധനകള്‍ / ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി നല്‍കുന്ന അറിയിപ്പുകള്‍ മാത്രമേ പ്രചരിപ്പിക്കുവാന്‍ പാടുള്ളൂ.
മേല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം , 2021 ലെ കേരള പകര്‍ച്ചവ്യാധി രോഗ ഓര്‍ഡിനന്‍സ് , ദുരന്ത നിവാരണ നിയമം 2005 , ഐ.പി.സി സെക്ഷന്‍ 188 എന്നിവ പ്രകാരം കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിലൂടെ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Malppuram triple lockdown

We use cookies to give you the best possible experience. Learn more