| Monday, 11th November 2019, 2:46 pm

ശിവസേനയെ പിന്തുണക്കുന്നതില്‍ എതിര്‍പ്പുമായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ; കോണ്‍ഗ്രസില്‍ പ്രതിസന്ധി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേന നീക്കങ്ങള്‍ തുടരവെ, സേനയെ പിന്തുണക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് എതിര്‍പ്പെന്ന് റിപ്പോര്‍ട്ട്. എതിര്‍പ്പിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണിയും കെ.സി വേണുഗോപാലും വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണും.

അതേസമയം, ശിവസേന-എന്‍.സി.പി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസിന്റെ 40 എം.എല്‍.എമാര്‍ ഒപ്പുവെച്ചു. എം.എല്‍.എമാര്‍ ഒപ്പുവെച്ച കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുന്‍പില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പൂര്‍ണ പിന്തുണ കോണ്‍ഗ്രസിന്റെ എം.എല്‍.എമാര്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് ഇക്കാര്യത്തില്‍ അവസാന വാക്ക് പറയേണ്ടതെന്നും എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു.

സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇന്ന് വൈകീട്ട് നാല് മണിക്കാണ് അവസാന ഘട്ട ചര്‍ച്ച നടക്കുക. നാല് മണിക്ക് നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും തീരുമാനം അതില്‍ പ്രഖ്യാപിക്കുമെന്നും മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ബാലാസാഹബ് തൊറാട്ട്, പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെ.സി പദ്വി, വിജയ് വഡേട്ടിവാര്‍ എന്നീ നേതാക്കളാണ് നാല് മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

അതേസമയം ശിവസേന-എന്‍.സി.പി സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more