| Monday, 2nd September 2024, 1:40 pm

അവരങ്ങനെ പലതും പറയും, അതിനൊന്നും സുകുമാരന്റെ ഭാര്യയെ കിട്ടില്ല: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പണ്ട് സുകുമാരനും അതിന് ശേഷം അദ്ദേഹത്തിന്റെ മകന്‍ പൃഥ്വിരാജിനും അമ്മയില്‍ നിന്ന് നേരിട്ട വിലക്ക് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം വീണ്ടും ചര്‍ച്ചയാകുകയാണ്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്റെ നിലപാട് പൃഥ്വിരാജ് വ്യക്തമാക്കിയതിന് പുറമെ അമ്മ താരസംഘടനയുടെ തലപ്പത്ത് പൃഥ്വിരാജ് വരണമെന്ന് അമ്മയില്‍ തന്നെയുള്ള പലരും പറഞ്ഞിരുന്നു.

എന്നാല്‍ പൃഥ്വിരാജ് തലപ്പത്ത് എത്തണമെന്ന് പറയുന്നവരുടെ കമന്റുകള്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് പറയുകയാണ് അഭിനേത്രിയും പൃഥ്വിരാജിന്റെ അമ്മയും കൂടിയായ മല്ലിക സുകുമാരന്‍.

പണ്ട് തന്നോടും പലരും വന്ന് ചില സ്ഥാനങ്ങളില്‍ ഇരിക്കണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നെന്നും എന്നാല്‍ സുകുമാരന്റെ ഭാര്യയെ അതിനൊന്നും കിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

‘പൃഥ്വിരാജ് അമ്മയുടെ തലപ്പത്ത് വരണം എന്നൊക്കെ പറയുന്നവരെയും അവരുടെ കമന്റുകളെയും ഞാന്‍ വിശ്വസിക്കുന്നില്ല. അതൊക്കെ ചുമ്മാ. ഇവരൊക്കെ അമ്മയുമായിട്ട് വളരെ അടുത്ത് സഹകരിച്ചവരാണ്. പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ ഇങ്ങനൊക്കെ വന്ന് പറഞ്ഞാല്‍..എനിക്ക് വ്യക്തിപരമായി താത്പര്യമില്ല.

പിന്നെ എല്ലാം അവന്റെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. അവന്‍ അവന്റെ ജോലി ചെയ്ത് മര്യാദക്ക് ജീവിക്കട്ടെ. നമുക്ക് സ്ഥാനമാനങ്ങളോടൊന്നും ഒരു താത്പര്യവും ഇല്ല.

പണ്ട് എന്നോടും പലരും പറഞ്ഞിട്ടുണ്ട്, ചേച്ചി ഈ സ്ഥാനത്തേക്ക് വരണം, അതാകണം ഇതാകണം ചേച്ചിയെ പോലുള്ളവര്‍ വന്ന് കാര്യങ്ങള്‍ തുറന്ന് പറയണമെന്നൊക്കെ. അപ്പോള്‍ ഞാന്‍ പറയും, കുഞ്ഞേ വരാനുള്ളത് വഴിയില്‍ തങ്ങില്ല വരട്ടെ അപ്പോള്‍ നോക്കാം അല്ലാതെ അതൊക്കെ പിടിച്ച് വാങ്ങിക്കാന്‍ സുകുമാരന്റെ ഭാര്യയെ കിട്ടില്ല,’ മല്ലിക സുകുമാരന്‍ പറയുന്നു.

സുകുമാരനെ പണ്ട് അമ്മയില്‍ നിന്നും വിലക്കിയതിന്റെ കാരണവും അത് കേട്ടപ്പോള്‍ തനിക്ക് ചിരിയാണ് വന്നതെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

‘സുകുമാരേട്ടനും ഇതുപോലൊരു വിലക്ക് അമ്മയില്‍ നിന്നും നേരിട്ടിട്ടുണ്ട്. അതിനുള്ള കാരണമായി അവര്‍ പറഞ്ഞതാണ് കോമഡി, സുകുവേട്ടന്‍ പ്രസംഗിച്ചു, ബൈലോ തിരുത്താന്‍ പറഞ്ഞു എന്നെല്ലാം പറഞ്ഞായിരുന്നു അന്ന് അദ്ദേഹത്തെ അമ്മയില്‍ നിന്ന് വിലക്കിയത്.

സുകുവേട്ടനെ വിലക്കിയതിന്റെ കാരണം കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്, ഇവിടുത്തെ ബൈലോ ശരിയല്ല നിങ്ങളത് തിരുത്തി എഴുതണം എന്ന് അല്‍പ്പ സ്വല്‍പ്പം നിയമമറിയുന്ന മനുഷ്യന്‍ ആയതുകൊണ്ട് പറഞ്ഞതിനാണ് അദ്ദേഹത്തെ വിലക്കിയത്,’ മല്ലിക സുകുമാരന്‍ പറയുന്നു.

Content  Highlight:  Mallika Sukumaran Talks About the Ban Sukumaran Faced from The AMMA Organization 

We use cookies to give you the best possible experience. Learn more