നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ മൂന്ന് മന്ത്രിമാരെ പുറത്താക്കി മാലിദ്വീപ് സര്‍ക്കാര്‍
World News
നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ മൂന്ന് മന്ത്രിമാരെ പുറത്താക്കി മാലിദ്വീപ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th January 2024, 10:01 pm

മാലേ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശം നടത്തിയതില്‍ മന്ത്രിമാരെ പുറത്താക്കി മാലിദ്വീപ് സര്‍ക്കാര്‍. മോദിയുടെ മാലിദ്വീപ് സന്ദര്‍ശനത്തെ മന്ത്രിമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിച്ചതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാലിദ്വീപ് സര്‍ക്കാര്‍ മന്ത്രിമാരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചത്.

മാലിദ്വീപിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയാണ് മന്ത്രിമാരുടെ പ്രസ്താവനകളില്‍ ഇന്ത്യക്ക് അതൃപ്തിയുണ്ടെന്ന് മാലിദ്വീപ് സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചത്.

മാലിദ്വീപ് സര്‍ക്കാരിലെ യുവജന ക്ഷേമ സഹമന്ത്രിയായ മറിയം ശിവുന മറ്റു മന്ത്രിമാരായ ഹസ്സന്‍ സിഹാന്‍, മാല്‍ഷാ എന്നിവരെയാണ് സര്‍ക്കാര്‍ സസ്പെന്റ് ചെയ്തിട്ടുള്ളത്. മോദിയെ പരിഹസിച്ചുകൊണ്ടുള്ള മറിയം ശിവുനയുടെ നിലപാട് ഏറ്റെടുത്തുകൊണ്ട് മറ്റു മന്ത്രിമാര്‍ എക്‌സില്‍ പോസ്റ്റുകള്‍ പങ്കുവെക്കുകയായിരുന്നു.

ലക്ഷദ്വീപിനെയും മാലിദ്വീപിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ വലിയ രാഷ്ടീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാലിദ്വീപ് മുന്‍ പ്രധാനമന്ത്രി മുഹമ്മദ് നഷീദ് ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ഇന്ത്യക്കെതിരായ പരാമര്‍ശങ്ങള്‍ മാലിദ്വീപ് സര്‍ക്കാരിന്റെ നയമല്ലെന്ന് വ്യക്തമാക്കണമെന്ന് ഇന്ത്യന്‍ അഭിനേതാക്കളായ അക്ഷയ് കുമാര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. കൂടാതെ വിനോദ സഞ്ചാരങ്ങള്‍ക്കായി ലക്ഷദ്വീപടക്കമുള്ള ഇന്ത്യന്‍ കേന്ദ്രങ്ങളെ പരിഗണിക്കണമെന്നും ഇവര്‍ ആഹ്വാനം ചെയ്തു.

വിവാദങ്ങള്‍ക്കൊടുവില്‍ മന്ത്രിമാര്‍ ഈ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രിമാരുടെ നിലപാട് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന് മാലിദ്വീപ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട രാജ്യത്തെ നേതാക്കളുടെ നിലപാടുകളും പരാമര്‍ശങ്ങളും രാജ്യങ്ങളുടെ ബന്ധങ്ങളെ ബാധിക്കുന്നതും വിദ്വേഷം വളര്‍ത്തുന്നതും അവരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Maldives government expels three ministers for remarks against Narendra Modi