| Monday, 29th April 2019, 9:29 am

എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത മലയാളികള്‍ക്ക് ശ്രീലങ്കന്‍ സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല ; സഹ്രന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത മലയാളികള്‍ക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല. ഇവര്‍ ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ സഹ്രന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പ്രചാരിപ്പിച്ചിരുന്നെന്നും എന്‍.ഐ.എ വ്യക്തമാക്കി.

ഇതില്‍ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് തൗഹിദ് ജമാഅത്ത് തമിഴ്‌നാട് ഘടകവുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ പറഞ്ഞു.

ഇതിന് പുറമെ കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

ഇവര്‍ക്ക് സിറിയയിലേക്ക് ആളെകടത്തിയതുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും എന്‍.ഐ.എ പറഞ്ഞു. ശ്രീലങ്കയില്‍ 250 പേരുടെ മരണത്തിന് കാരണമായ സ്‌ഫോടനത്തില്‍ മലയാളികള്‍ക്കും ബന്ധമുണ്ടെന്ന തരത്തിലായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

സഹ്രാൻ ഹാഷിം മുമ്പ് കേരളത്തിൽ എത്തിയതായി തെളിവുകളൊന്നും നിലവിൽ കിട്ടിയിട്ടില്ലെന്നും എന്നാല്‍  സഹ്രാൻ ഹാഷിം കേരളത്തിൽ എത്തിയിരുന്നോയെന്ന് പരിശോധിക്കുന്നുമെന്നും  എന്‍.ഐ.എ വ്യക്തമാക്കി.

അതേസമയം, ഏപ്രില്‍ 21 നാണ് ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പര നടന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് അധ്യാപകനും സ്‌കൂള്‍ പ്രിന്‍സിപ്പാളുമടക്കം 106 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വകുപ്പാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

50 സിം കാര്‍ഡുകളുമായാണ് 40 വയസുകാരനായ അധ്യാപകനെ അറസ്റ്റ് ചെയ്തത്. കാല്‍പിറ്റിയ പൊലീസും നേവിയും നടത്തിയ സംയുക്ത റെയ്ഡിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.

നാഷണല്‍ തൗഹീദ് ജമാഅത്ത്(എന്‍.ടി.ജെ), ജമാഅത്തെ മില്ലത്ത് ഇബ്രാഹിം എന്നീ സംഘടനകളെ ശ്രീലങ്ക ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനം നടന്ന് ഒരാഴ്ച്ചക്ക് ശേഷമാണ് സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സംഘടനകളെ നിരോധിക്കുന്നത്.

DoolNews Video

We use cookies to give you the best possible experience. Learn more