| Wednesday, 1st March 2023, 8:57 am

യു.പിയില്‍ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റില്‍; മതപരിവര്‍ത്തനം നടത്തിയെന്ന് ബജ്‌റംഗ്ദളിന്റെ ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ദമ്പതികള്‍ അറസ്റ്റില്‍. പാസ്റ്റര്‍ സന്തോഷ് ജോണും ഭാര്യ ജിജിയുമാണ് അറസ്റ്റിലായത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗാസിയാബാദിലെ ഇന്ദിരാ പൂരിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പ്രവീണ്‍ നാഗറിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. 1996 മുതല്‍ ഗാസിയാബാദില്‍ താമസക്കാരാണ് പാസ്റ്ററും ഭാര്യ ജിജിയും.

ഞായറാഴ്ച്ച ഇന്ദിരാപുരത്തെ സ്വകാര്യ ഹാളില്‍ പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ച സന്തോഷ് ജോണിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു. സന്തോഷ് ജോണ്‍ ദരിദ്രരായ ഹിന്ദു മത വിശ്വാസികളെ പണം നല്‍കി മതം മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്റെ ആക്രമണം.

മതം മാറുന്നവര്‍ക്ക് രണ്ട് ലക്ഷം രുപ ഫാദറും ഭാര്യയും വാഗ്ദാനം ചെയ്‌തെന്നും 20 ആളുകളെ ഇവര്‍ മതം മാറ്റത്തിനായി സമീപിച്ചെന്നുമാണ് ബജ്‌റംഗ്ദള്‍ ആരോപിച്ചത്.

തുടര്‍ന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിപ്പെടുകയും ഫാദറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് ഗാസിയാബാദ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസിന്റെ നടപടി. ഫാദറിന്റെയും ഭാര്യയുടെയും ഫോണുകളും ലാപ്‌ടോപ്പും പൊലീസ് കണ്ടുകെട്ടി.

ഇതിനിടെ ആരോപണങ്ങള്‍ നിഷേധിച്ച് സന്തോഷ് ജോണും, ക്രിസ്ത്യന്‍ സഭയും രംഗത്തെത്തി. മനപൂര്‍വ്വം കെട്ടിച്ചമച്ച കേസാണിതെന്നും വര്‍ഷങ്ങളായി യു.പിയിലെ ഗ്രാമങ്ങളില്‍ ആതുര സേവന പ്രവര്‍ത്തികളുമായി കഴിയുകയായിരുന്നു ഫാദറെന്നും സഭ പറഞ്ഞു. പുരോഹിതര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.

2020ല്‍ യോഗി സര്‍ക്കാര്‍ നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫാദറിന്റെയും ഭാര്യയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം നടപടികള്‍ ജനാധിപത്യ രാജ്യത്തിന് നാണക്കേടാണെന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.

Content Highlight: Malayali couple arrest in UP

We use cookies to give you the best possible experience. Learn more