| Friday, 15th May 2020, 9:37 pm

ഇനി ഫസ്റ്റ് ഡെ ഫസ്റ്റ് സ്ട്രീം| വിജയ് ബാബുവിനും സൂര്യയ്ക്കും വിലക്കുമായി തിയേറ്ററ്‍ ഉടമകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുകയാണ് ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന ചിത്രം. ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ബോളിവുഡ് നടി അതിദി റാവു ആണ് നായിക

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ് തീരുമാനിച്ചത്. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ഡിജിറ്റല്‍ റിലീസ് നടക്കുന്നത്.

കൊവിഡ് കാലവും ലോക്ക്ഡൗണും പ്രതിരോധ മാര്‍ഗങ്ങളും എല്ലാം പുതിയ സ്വാഭാവികതയായി മാറുകയാണ്. അതേസമയം വിജയ് ബാബുവിനെതിരെ വിലക്കുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് രംഗത്ത് എത്തിയിട്ടുണ്ട്.

എന്നാല്‍ വിജയ് ബാബുവിന്റെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തീയ്യറ്റര്‍ ഉടകളുടെ സംഘടനയായ ഫിയോക്ക് പറയുന്നത് .തീയറ്ററില്‍ റിലീസ് ചെയ്യുന്നതിനാണ് വിജയ് ബാബു സിനിമ എടുത്തത്. ഇത് സംബന്ധിച്ച് തിയറ്റര്‍ ഉടമകളുമായി വിജയ് ബാബു കരാറും ഉണ്ടാക്കിയിട്ടുണ്ട്.

ഈ കരാറിന്റെ ലംഘനമാണ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴിയുള്ള റിലീസിങ് തീരുമാനമെന്നും ഫിയോക്ക് ഭാരവാഹികള്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരാള്‍ മാത്രമല്ല സിനിമാ മേഖലയിലെ എല്ലാവരും ബുദ്ധിമുട്ടിലാണ്.തീയറ്റര്‍ ഉടമകളുമായോ സംഘടനാ ഭാരവാഹികളുമായോ ചര്‍ച നടത്താതെ ഏകപക്ഷീയമായിട്ടാണ് വിജയ് ബാബു ഇത്തരത്തില്‍ തീരുമാനമെടുത്തത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഇവര്‍ പറയുന്നത് വിജയ് ബാബുവിന്റെ സിനിമകള്‍ തിയേറ്ററില്‍ ഇനി റിലീസ് ചെയ്യില്ലെന്നും ഇവര്‍ പറയുന്നു.

ഇദ്ദേഹത്തിനെതിരെ ഫിലിം ചേംബറും രംഗത്ത് എത്തിയിട്ടുണ്ട്. ഡിജിറ്റല്‍ റിലീസ് എന്ന തീരുമാനം തിയേറ്റര്‍ ഉടമകള്‍ക്കും സര്‍ക്കാരിനും നഷ്ടമുണ്ടാക്കുമെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്.

എന്നാല്‍ തന്റെ ഒരു കൊച്ചു സിനിമയാണെന്നും നിലവിലെ സാഹചര്യത്തില്‍ അതീജീവനത്തിന് മറ്റു മാര്‍ഗമില്ലാത്തതിനാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും നിര്‍മാതാവ് വിജയ് ബാബു പറഞ്ഞത്..തന്റെ അവസ്ഥകള്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളോട് സംസാരിച്ചിരുന്നുവെന്നും വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

മലയാളത്തില്‍ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്കു തുടങ്ങി നിരവധി ഭാഷകളില്‍ വിവിധ സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. തിയറ്റര്‍ റിലീസ് നിശ്ചയിച്ചിരുന്ന അമിതാഭ് ബച്ചന്‍ആയുഷ്മാന്‍ ഖുറാന ടീമിന്റെ ഗുലാബി സിതാബോ, വിദ്യ ബാലന്‍ നായികയാകുന്ന ശകുന്തള ദേവി എന്നിവ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 12ന് ഗുലാബി സിതാബോ പ്രൈമില്‍ റിലീസ് ചെയ്യും. ശകുന്തള ദേവിയുടെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ല.

അക്ഷയ് കുമാര്‍ നായകനായ ‘ലക്ഷ്മി ബോംബ്’ എന്ന ബോളിവുഡ് ചിത്രം നേരിട്ട് ഓണ്‍ലൈന്‍ സ്ട്രീമിങ്ങി എത്തുമെന്നും പറയുന്നുണ്ട്. തമിഴില്‍. ജ്യോതിക ചിത്രം പൊന്‍മകള്‍ വന്താല്‍ മെയ് 29ന് ആമസോണ്‍ പ്രൈം റിലീസ് ചെയ്യും. കീര്‍ത്തി സുരേഷ് നായികയാകുന്ന പെന്‍ഗ്വിന്‍ എന്ന ചിത്രവും ജൂണ്‍ 19ന് പ്രൈം വഴി റിലീസിനെത്തുന്നുണ്ട്.

സൂര്യ തന്നെ നിര്‍മിക്കുന്ന പൊന്‍മകള്‍ വന്താല്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ തിയറ്റര്‍ ഉടമകള്‍ രംഗത്തുവന്നിരുന്നു. മാര്‍ച്ച് 27നായിരുന്നു സിനിമയുടെ തിയറ്റര്‍ റിലീസ് നിശ്ചയിച്ചിരുന്നത്. അതിനിടെ സിനിമയുടെ ഡിജിറ്റല്‍ അവകാശം 5 കോടി രൂപയ്ക്ക് ആമസോണ്‍ സ്വന്തമാക്കുകയും െചയ്തു.

തമിഴില്‍ മാത്രം 40 സിനിമകളാണ് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങിയിരിക്കുന്നത്. സിനിമയെ ഇഷ്ടപ്പെടുന്ന തിയേറ്റര്‍ അനുഭവം ആസ്വദിക്കുന്ന ആളുകളെ സംബന്ധിച്ച് ഈ പുതിയ സ്വാഭാവികത പ്രയാസം ഉണ്ടാക്കുന്നുണ്ട് എന്നത്. സത്യമാണ്

മാത്രവുമല്ല തിയേറ്റര്‍ ഉടമകളെ സംബന്ധിച്ചിടത്തോളം ഡിജിറ്റല്‍ റിലീസുകള്‍ കൊവിഡ് കാലത്ത് കുടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. തിയേറ്റര്‍ റിലീസുകള്‍ ഇനി എന്നായിരിക്കും എന്ന് പോലും ഉറപ്പിച്ചു പറയാന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം വീഡിയോ സ്ട്രീമിംഗ് പ്ലാറ്റഫോമുകള്‍ ഈ കൊവിഡ് കാലത്ത് വന്‍ നേട്ടമാണ് ഉണ്ടാക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് നെറ്റ്ഫ്‌ളിക്‌സ് ആണ്. ഈ കൊവിഡ് കാലത്ത് 2020 തിന്റെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത് 1.6 കോടി പുതിയ ഉപയോക്താക്കളെ ലഭിച്ചത്..ഉപയോക്താക്കള്‍ കൂടിയതോടു കൂടി നെറ്റ്ഫ്‌ലിക്സിന്റെ ഓഹരിവില 30 ശതമാനത്തിലേറെ ഉയരുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്