| Tuesday, 8th January 2019, 8:47 pm

ഇനി താഴ്മണ്‍ കുടുംബമൊക്കെ മല അരയ കുടുംബമാണെന്നു പ്രഖ്യാപിച്ചാലോ ?, എല്ലാം സാമ്പത്തികം ശരണം; താന്ത്രികാവകാശം പരശുരാമന്‍ തന്നതാണെന്ന് തന്ത്രികുടുംബത്തിന്റെ വാദത്തെ പരിഹസിച്ച് മലയഅരയ സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയിലെ താന്ത്രികാവകാശം പരശുരാമന്‍ നേരിട്ട് നല്‍കിയതാണെന്ന് താഴ്മണ്‍കുടുംബത്തിന്റെ അവകാശവാദത്തെ പരിഹസിച്ച് മലഅരയ സഭ നേതാവ് പി.കെ സജീവ്.

ശബരിമല അമ്പലം നിലവില്‍ വന്നത് ബി.സി.യിലാണെന്ന പുതിയ കണ്ടെത്തലെന്നും അന്നു മുതല്‍ അമ്പലത്തില്‍ പൂജ നടത്താന്‍ താഴമണ്‍ കുടുംബത്തിന് പരശുരാമന്‍ അനുവാദം നല്‍കിയെന്നമാണ് പറയുന്നതെങ്കില്‍ പന്തളമെന്തു ചെയ്യുമെന്നും സജീവ് ചോദിക്കുന്നു.

പന്തളം ബി.സി.യിലല്ലല്ലോ വന്നത്. ഇനി തിരുവാഭരണം എങ്ങനെ അയ്യപ്പനു ചാര്‍ത്തും കാലഗണനയുമായി ശരിയാകുന്നില്ല. അട്ടര്‍ കണ്‍ഫ്യൂഷന്‍, ഇനിയുമങ്ങോട്ടു പോയാല്‍ താഴമണ്‍ കുടുംബമൊക്കെ മല അരയ കുടുംബമാന്നെന്നു പ്രഖ്യാപിച്ചാലോ? എന്നും സജീവ് പരിഹസിച്ചു.

Also Read  തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടായിട്ടുണ്ട്; താഴ്മണ്‍ കുടുംബത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ തേനഭിഷേകവും, പഞ്ചലങ്കാര പൂജയും, വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയും അവര്‍ ഏറ്റെടുത്തേക്കുമോ എന്നും മലയിലെ മകരവിളക്കുതെളിക്കലും, ശബരിയും നീലിയും ചക്കിയും, എല്ലാം ആ കുടുംബത്തില്‍ നിന്നാണെന്ന് സര്‍ട്ടിഫിക്കറ്റുമായി എത്താന്‍ സാധ്യതയുള്ളതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഒന്നും തള്ളിക്കളയാനാകില്ലെന്നും മലഅരയന്മാര്‍ തന്ത്രി കുടുംബവും തന്ത്രി കുടുംബം മല അരയന്‍മാരുമാണെന്ന് ആ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിട്ടുണ്ടാകമോ, എന്നും ചോദിച്ച സജീവ് എല്ലാം സാമ്പത്തികം ശരണം എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

Also Read  ശബരിമല കര്‍മ്മസമിതിയുടെ രഥയാത്രയും സെക്രട്ടേറിയേറ്റ് മാര്‍ച്ചും റദ്ദാക്കി; തീരുമാനം കര്‍മ്മസമിതി നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ് ലഭിച്ചതിന് പിന്നാലെ

ശബരിമല ക്ഷേത്രത്തിന്റെ തന്ത്രിപദവി ബിസി 100-ല്‍ പരശുരാമ മഹര്‍ഷിയില്‍ നിന്നും ലഭിച്ചതെന്നാണ് തന്ത്രി കുടുംബം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്. തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോര്‍ഡല്ല. തന്ത്രശാസ്ത്രപ്രകാരവും കീഴ്വഴക്കവുമനുസരിച്ച് ശബരിമല ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങളിലെ പരമാധികാരവും അത് പ്രാവര്‍ത്തികമാക്കാനുള്ള അധികാരവും തന്ത്രിക്കാണ്. ഈ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കഴിയില്ലെന്നും താഴമണ്‍ മഠം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഉണ്ടായിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more