Entertainment
അന്ന് ഓഡിഷന് വന്ന നയന്‍താരക്ക് ഞാന്‍ മേക്കപ്പ് ചെയ്തു കൊടുത്തിട്ടുണ്ട്: മാല പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 04, 08:36 am
Friday, 4th April 2025, 2:06 pm

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെയാണ് മാല പാര്‍വതി ബോളിവുഡില്‍ അരങ്ങേറിയത്.

കൈരളി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ മോണിങ് ഷോ അവതാരകയായും നടി പ്രവര്‍ത്തിച്ചിരുന്നു. ഒപ്പം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ബാവൂട്ടിയുടെ നാമത്തില്‍, ഭീഷ്മ പര്‍വം, ഇഷ്‌ക്, കൂടെ തുടങ്ങിയ സിനിമകളിലും മാസ്റ്റര്‍പീസ് എന്ന വെബ് സീരീസ് ഉള്‍പ്പെടെയുള്ളവയിലും മാല പാര്‍വതി അഭിനയിച്ചിട്ടുണ്ട്.

2023ല്‍ നിലേഷ് കൃഷ്ണയുടെ സംവിധാനത്തിന്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് അന്നപൂര്‍ണി. സിനിമയില്‍ പ്രധാനവേഷത്തിലെത്തിയത് നയന്‍താരയായിരുന്നു. മാല പാര്‍വതിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സെറ്റില്‍ നയന്‍താരയോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മാല പാര്‍വതി.

കൈരളി ടി.വി യില്‍ ചമയം എന്ന പരിപാടിയുടെ ഓഡിഷന് വന്നപ്പോള്‍ താന്‍ നയന്‍താരക്ക് മേക്കപ്പ് ചെയ്തുകൊടുത്തിട്ടുണ്ടെന്നും അന്നപൂര്‍ണിയുടെ സെറ്റില്‍ വച്ച് പരസ്പ്പരം കണ്ടപ്പോഴും അവര്‍ക്ക് തന്നെ ഓര്‍മയുണ്ടായിരുന്നുവെന്നും വളരെ സ്‌നേഹത്തോടെ സംസാരിച്ചിരുന്നുവെന്നും മാല പാര്‍വതി പറയുന്നു.നയന്‍താര സെറ്റിലേക്ക് വരുമ്പോള്‍ ഒരു സൂര്യന്‍ ഉദിക്കുന്നപോലൊരു അനുഭൂതിയാണെന്നും മാല പാര്‍വതി കൂട്ടിചേര്‍ത്തു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു മാല പാര്‍വതി.

‘അന്നപൂര്‍ണയിലാണ് ഞാനും നയന്‍താരയും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുള്ളത്. നയന്‍താര സെറ്റിലുണ്ടാക്കുന്ന ഒരു പവര്‍ വേറെ തന്നെയാണ്. ഒരു സൂര്യന്‍ ഉദിക്കുന്നപോലെയാണ് അവര്‍ സെറ്റില്‍ വരുമ്പോള്‍. പണ്ട് കൈരളിയില്‍ ഓഡിഷന് വന്നപ്പോള്‍ നയന്‍താരക്ക് ഞാന്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്. അന്ന് കൈരളിയില്‍ ചമയം എന്ന പരിപാടിക്ക് ഓഡിഷന് വന്നതാണ് നയന്‍താര. അന്ന് ഞാനാണ് മേക്കപ്പ് ഇട്ടു കൊടുത്തത്. അത് ഇന്നും ഓര്‍മയുണ്ട്. ഞാന്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ എന്നെ വിളിച്ചിരുത്തി ഭയങ്കര മലയാളമൊക്കെ സംസാരിച്ചു. വളരെ സ്‌നേഹത്തോടെ സംസാരിച്ചു. അന്നപൂര്‍ണ്ണിയില്‍ നല്ല അനുഭവമായിരുന്നു,’ മാല പാര്‍വതി പറയുന്നു.

Content Highlight: Mala parvathy about Nayanthara