|

അറുകൊലയും ആനമറുതയും ഈനാംപേച്ചിയും ഉണ്ടായതിങ്ങനെ; കണ്ടിട്ടുണ്ടിന്റെ പിന്നാമ്പുറക്കാഴ്ചകള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘കണ്ടിട്ടുണ്ട്’ എന്ന് ഷോര്‍ട്ട് ഫിലിംമിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍കത്തകര്‍.

ചിത്രത്തിന്റ സൗണ്ട് മിക്‌സിംഗും ഫോളി സൗണ്ടുകള്‍ നല്‍കുന്നതും ഡബ്ബിംഗ് തുടങ്ങിയവയാണ് മേക്കിംഗ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈക്‌സോറസ് സ്റ്റുഡിയോയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയും വിജയകുമാറും ചേര്‍ന്നാണ് ഷോര്‍ട്ട് ഫിലിമിന്റെ സൗണ്ട്മിക്‌സിംഗ് നടത്തിയിട്ടുള്ളത്.

നമ്മുടെ കഥാനായകനായ പാഴുമഠത്തില്‍ നാരായണപ്പണിക്കര്‍ കേശവപ്പണിക്കരേയും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

അമാനുഷിക ഘടകങ്ങളുടെ ഒരു ലോകം തന്നെയാണ് ചിത്രം സൃഷ്ടിച്ചെടുത്തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തില്‍ റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പി.എന്‍.കെ പണിക്കരില്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ അമ്മാവന്‍മാരെ തന്നെയാണ് കാണാന്‍ കഴിയുന്നത്. ഇയാളെ എനിക്ക് പരിചയമുണ്ടല്ലോ എന്നൊരു തോന്നല്‍ കാണുന്നവര്‍ക്കുണ്ടാവും.

നമ്മള്‍ കുട്ടിക്കാലത്ത് കേട്ടിട്ടുള്ള അമാനുഷികമായ ശക്തികളെ പറ്റി അല്പം അതിഭാവുകതത്തോട് കൂടി വിവരിക്കുന്ന അയാളുടെ സംസാരം കേള്‍ക്കുമ്പോള്‍ തുടര്‍ന്നെന്ത് സംഭവിച്ചു എന്നറിയാനുള്ള കൗതുകമാണ് ചിത്രത്തെ മികവുറ്റതാക്കുന്നത്.

മാമ്പഴം ശേഖരിക്കുന്ന ജീവി, കുട്ടിച്ചാത്തന്മാരെ പ്രീതിപ്പെടുത്തി ശത്രുക്കള്‍ക്ക് പണി കൊടുക്കുന്നതെങ്ങനെ, അകാലമരണം സംഭവിക്കുന്ന ഗര്‍ഭിണികള്‍ക്ക് എന്താണ് സംഭവിക്കുന്നത്, വെള്ളത്തില്‍ വീണ് മരിച്ചവരുടെ ആത്മാക്കളില്‍ നിന്നും എങ്ങനെ രക്ഷപ്പെടണം എന്നിങ്ങനെ അമാനുഷിക ശക്തികളില്‍ നിന്നും താന്‍ നേരിട്ട അനുഭവങ്ങള്‍ അദ്ദേഹം വിവരിക്കുന്നുണ്ട്.

പശ്ചാത്തലസംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. കേരളീയ വാദ്യോപകരണങ്ങളായ ഉടുക്ക്, ചെണ്ട, കൈമണി മുതലായവയുടെ ശബ്ദമിശ്രണം ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.

പ്രേക്ഷകനെ രസിപ്പിക്കുന്ന തരത്തില്‍ കഥ പറയുന്ന രീതിയും, സംഭാഷണങ്ങളും, ആനിമേഷനുമെല്ലാം ചേര്‍ത്താണ് അതിഥി കൃഷ്ണദാസ് 12 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം ഒരുക്കിയിരിക്കുന്നത്. ഫെന്റാസിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 2021 ലെ ഏറ്റവും മികച്ച ആനിമേഷനുള്ള അവാര്‍ഡും ചിത്രം കരസ്ഥമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Making Video of Kandittund