| Tuesday, 29th December 2020, 6:55 pm

'ബി.ജെ.പി ഭരണഘടനയെ നോക്കി കൊഞ്ഞനംകുത്തുന്നു'; നിയമമുണ്ടാക്കേണ്ടത് ലൗ ജിഹാദിലല്ല, താങ്ങുവിലയിലാണ്: അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലൗ ജിഹാദ് നിയമത്തില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ലൗ ജിഹാദ് നിയമമുണ്ടാക്കി ഭരണഘടനയെ കൊഞ്ഞനംകുത്തി കാണിക്കുകയാണെന്നും ഉവൈസി പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ നിയമമുണ്ടാക്കേണ്ടത് താങ്ങുവിലയിലാണെന്നും ലൗ ജിഹാദിലല്ലെന്നും ഉവൈസി പറഞ്ഞു.

‘ഭരണഘടനയിലെവിടെയും ലൗ ജിഹാദ് എന്നൊരു നിര്‍വചനമില്ല. എന്നിട്ട് ലൗ ജിഹാദ് എന്ന പേരില്‍ നിയമങ്ങള്‍ നടത്തി ബി.ജെ.പി ഭരണഘടനയെ നോക്കി കൊഞ്ഞനംകുത്തുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിയമമുണ്ടാക്കണമെങ്കില്‍ തൊഴിലിലും താങ്ങുവിലയിലും നിയമമുണ്ടാക്കൂ,’ ഉവൈസി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഭരണഘടനയ്ക്ക് കീഴിലെ ആര്‍ട്ടിക്കിള്‍ 21, 14, 25 എന്നീ ഭേദഗതികള്‍ ഉണ്ടെന്നിരിക്കെ ഒരു സര്‍ക്കാരിനും ഒരു ഇന്ത്യന്‍ പൗരന്റെ വ്യക്തി താത്പര്യങ്ങള്‍ക്ക് മേല്‍ കടന്നു കയറാനുള്ള അവകാശമില്ലെന്ന് കോടതികള്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ബി.ജെ.പി മൗലീകാവകാശങ്ങളെ ഹനിക്കുന്ന നടപടികളാണ് സ്വീകരിച്ച് വരുന്നതെന്നും ഉവൈസി പറഞ്ഞു.

ലൗ ജിഹാദ് ആരോപിച്ച് മധ്യപ്രദേശ് സര്‍ക്കാരും മതപരിവര്‍ത്തനത്തിനെതിരെ നിയമം പാസാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ടായിരുന്നു ഉവൈസിയുടെ പ്രതികരണം.

വിവാഹത്തിനായുള്ള മതപരിവര്‍ത്തനം നടന്നാല്‍ അതിനെതിരെ 1 ലക്ഷം രൂപ വരെ തടവും 10 വര്‍ഷം വരെ തടവും നല്‍കുന്നതാണ് നിയമം.

‘ ആരെയെങ്കിലും മത പരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചാല്‍ 1-5 വര്‍ഷം തടവും കുറഞ്ഞത് 25,000 രൂപ പിഴയും ലഭിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. പരിവര്‍ത്തനം ചെയ്ത വ്യക്തികള്‍ പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരാണെങ്കില്‍, കുറഞ്ഞത് 2-10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും, പരമാവധി 1 ലക്ഷം പിഴയും,” നരോത്തം മിശ്ര പറഞ്ഞു.

മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടുമാസം മുമ്പുതന്നെ അറിയിക്കേണ്ടതാണ്, അങ്ങനെ ചെയ്തില്ലെങ്കില്‍ വിവാഹം പുതിയ നിയമപ്രകാരം അസാധുവായി കണക്കാക്കുമെന്നും ബില്ലില്‍ പറയുന്നു.

യു.പിയിലെ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് പ്രകാരം മതം മാറുന്നതിനും വിവാഹം കഴിക്കുന്നതിനും രണ്ട് മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങണം എന്നാണ് പറയുന്നത്.

ഒരു മാസത്തിനിടെ പത്തോളം കേസുകളാണ് പുതിയ നിയമവുമായി ബന്ധപ്പെട്ട് യു.പിയില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Make law for MSP, not ‘Love Jihad’, Asaduddin Owaisi tells BJP-ruled states

We use cookies to give you the best possible experience. Learn more