| Tuesday, 9th January 2024, 4:40 pm

പെട്ടെന്ന് ലാലിനെ കാണാതായി, നോക്കുമ്പോൾ ഒരു ബസിന്റെ പിന്നിൽ തൂങ്ങി നിന്ന് കശ്മീർ കശ്മീർ എന്നുറക്കെ വിളിക്കുകയാണ്: മേജർ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ സൈനിക സിനിമകൾ സമ്മാനിച്ച് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് മേജർ രവി.

കീർത്തി ചക്രയെന്ന മോഹൻലാൽ ചിത്രമാണ് അദ്ദേഹത്തെ മലയാളികൾക്കിടയിൽ സ്വീകാര്യനാക്കുന്നത്. മോഹൻലാലിനൊപ്പം തന്നെ കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോൺഡ് ദി ബോർഡേഴ്സ് എന്നീ സിനിമകൾ മേജർ രവി ഒരുക്കിട്ടുണ്ട്.

കുരുക്ഷേത്ര സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോഴുള്ള ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് മേജർ രവി. വരുന്ന വഴിക്ക് പെട്ടെന്ന് മോഹൻലാലിനെ കാണാതായെന്നും നോക്കുമ്പോൾ ഒരു ബസിന്റെ പിന്നിൽ കയറി നിന്ന് ആളുകൾ കയറാനായി ഉറക്കെ വിളിക്കുകയായിരുന്നുവെന്നും മേജർ രവി പറയുന്നു.

ഒരു അഭിനേതാവിന് കിട്ടുന്ന സ്വാതന്ത്ര്യം എത്ര സുഖമുള്ളതാണെന്ന് താൻ അന്ന് തിരിച്ചറിഞ്ഞെന്നും മേജർ രവി പറയുന്നു. കൗമുദി മൂവീസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാർഗിലിൽ നിന്ന് ഞങ്ങൾ കുരുക്ഷേത്രയുടെ ഷൂട്ട്‌ കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു. ഞാനും ലാലും കൂടെ ഒരുമിച്ചാണ് വരുന്നത്. ധ്രാസ് എന്നൊരു സ്ഥലമുണ്ടവിടെ. അത് യുദ്ധം നടന്നിട്ടുള്ള ഒരു സ്ഥലമാണ്. അവിടെയൊരു ബസ് സ്റ്റാൻഡ് ഉണ്ട്.

അവിടെയുള്ളതെല്ലാം മലയോരത്തുകൂടെ പോകുന്ന ചെറിയ ബസുകളാണ്. ഞങ്ങൾ ചായ കുടിക്കാനായി ആ ബസ് സ്റ്റാൻഡിന്റെ അടുത്ത് ഇറങ്ങി. ഇറങ്ങി കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ ലാലിനെ കാണുന്നില്ല. പെട്ടെന്ന് നോക്കുമ്പോഴുണ്ട് സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് വരുന്ന ഒരു ബസിന്റെ പിറകിൽ ഇങ്ങേര് ചാടി കയറിയിരിക്കുന്നു.

ആ ആൾക്കൂട്ടത്തിനിടയിലൂടെ ബസിൽ കയറി തൂങ്ങി നിന്നിട്ട് കശ്മീർ, കശ്മീർ എന്ന് ഉറക്കെ വിളിച്ചു പറയുകയാണ്. കാരണം അവിടെ ആരും ലാലിനെ തിരിച്ചറിയുന്നില്ല. അതുകൊണ്ട് തന്നെ ആ ഒരു സ്വാതന്ത്ര്യം അയാൾ ആഘോഷിക്കുകയാണ്. ഒരു അഭിനേതാവിന്റെ ഫ്രീഡം എന്താണെന്നും അത് കിട്ടുമ്പോൾ ഉള്ള സുഖം എന്താണെന്നും ലാലിലൂടെ അന്ന് ഞാൻ കണ്ടു,’മേജർ രവി പറയുന്നു.

Content Highlight: Major Ravi Shares A Funny Incident With Mohanlal After Kurukshethra Shoot

We use cookies to give you the best possible experience. Learn more