|

കീർത്തിചക്രയുടെ കഥ കേട്ട മമ്മൂക്ക നിങ്ങൾ അവനെവെച്ചല്ലേ പടം ചെയ്യുള്ളൂവെന്ന് പറഞ്ഞു, ഞാനൊരു മറുപടി നൽകി: മേജർ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുനര്‍ജനി എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ ആളാണ് മേജര്‍ രവി.  2006ല്‍ മോഹൻലാലിനെ വെച്ച് കീര്‍ത്തിചക്ര എന്ന സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്ത മേജർ രവി പിന്നീട് മമ്മൂട്ടിയെ വെച്ച് മിഷന്‍ 90 ഡേയ്‌സ് എന്ന സിനിമയും സംവിധാനം ചെയ്തു. എന്നാല്‍ കീര്‍ത്തിചക്രയുടെ വിജയം ആവര്‍ത്തിക്കാന്‍ മിഷന്‍ 90 ഡേയ്‌സിന് സാധിച്ചില്ല. കുരുക്ഷേത്ര, പിക്കറ്റ് 43 തുടങ്ങിയവയെല്ലാം മേജർ രവി സിനിമകളാണ്.

ലാൽജോസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പട്ടാളത്തിലും മേജർ രവി അഭിനയിച്ചിരുന്നു. പട്ടാളത്തിന്റെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടി കീർത്തി ചക്രയുടെ കഥ കേട്ടിരുന്നുവെന്നും നിങ്ങള്‍ക്ക് നിങ്ങളുടെ ആളുണ്ടല്ലോ അവനെവെച്ചല്ലേ പടം ചെയ്യുള്ളൂവെന്ന് മമ്മൂട്ടി പറഞ്ഞെന്നും മേജർ രവി പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പട്ടാളം സിനിമയില്‍ എന്റെ റോള്‍ കഴിഞ്ഞിട്ടും ഞാന്‍ ആ ലൊക്കേഷനില്‍ നിന്നിരുന്നു. ലാല്‍ ജോസിനെ സഹായിക്കാന്‍ വേണ്ടിയായിരുന്നു അത്. പടം റിലീസാകുന്ന സമയത്തും ഞാന്‍ അവന്റെ കൂടെയുണ്ട്. അപ്പോഴേക്കും ഞാന്‍ എന്റെ കീര്‍ത്തിചക്രയുടെ കഥ ഏകദേശം സെറ്റാക്കി കൊണ്ടിരിക്കുകയായിരുന്നു.

അന്ന് ഞാനും മമ്മൂക്കയും ഒരു ഹോട്ടലിലാണ് താമസിച്ചത്. ഞാന്‍ കീര്‍ത്തിചക്രക്കുള്ള കഥ എഴുതുകയാണ്. അങ്ങനെ മമ്മൂക്ക ഒരു ദിവസം റൂമിലേക്ക് കയറി വന്നു. ചുറ്റും നോക്കിയിട്ട് ‘എന്താ ഇവിടെ കുറേ പേപ്പറും സാധനങ്ങളുമൊക്കെ’ എന്ന് ചോദിച്ചു. ഒരു കഥ എഴുതുകയാണെന്ന് ഞാന്‍ മറുപടി പറഞ്ഞു.

എന്താണ് കഥയെന്ന് ചോദിച്ച മമ്മൂക്ക അന്ന് അവിടെ ഇരുന്ന് സിനിമയുടെ വണ്‍ ലൈന്‍ കേട്ടു. ഒന്നും മിണ്ടാതെ കേട്ടിരുന്ന ശേഷം ‘നിങ്ങള്‍ക്ക് നിങ്ങളുടെ ആളുണ്ടല്ലോ അവനെവെച്ചല്ലേ പടം ചെയ്യുള്ളൂ’ എന്നാണ് പറഞ്ഞത്. ഞാന്‍ എടുത്തടിച്ചത് പോലെ അതിന് നിങ്ങളും ലാലുമൊക്കെ എനിക്ക് ഡേറ്റ് തരുമോയെന്ന് ചോദിച്ചു. കാരണം ഇവരെ പോലെയുള്ള വലിയ നടന്മാരുടെ അടുത്തേക്ക് ചെന്ന് പ്രൊഫഷണലായി സമീപിക്കാനുള്ള കപ്പാസിറ്റി എനിക്ക് ഇല്ലെന്നായിരുന്നു എന്റെ ചിന്ത.

അതുകൊണ്ട് പുതിയ ആളുകളെ വെച്ച് പടം ചെയ്യാമെന്ന് കരുതി നില്‍ക്കുകയായിരുന്നു ഞാന്‍. എന്നാല്‍ അന്ന് എന്റെ ചോദ്യം കേട്ട് മമ്മൂക്ക ഒന്നും മിണ്ടിയില്ല. അത് കഴിഞ്ഞ് നാലോ മൂന്നോ വര്‍ഷത്തിന് ശേഷമാണ് കീര്‍ത്തിചക്ര സംഭവിക്കുന്നത്,’ മേജര്‍ രവി പറഞ്ഞു.

Content Highlight: Major Ravi About Keerthychakra Movie