ഇത് രക്തക്കൊതി മാത്രമാണ്; കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ എതിര്‍ത്ത് മഹുവ
national news
ഇത് രക്തക്കൊതി മാത്രമാണ്; കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ എതിര്‍ത്ത് മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 12:09 am

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നാളെ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. രക്തക്കൊതി ഒന്നുമാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ നയിക്കുന്നതെന്ന് മഹുവ പറഞ്ഞു.

ബംഗാളില്‍ കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കമാണ് മഹുവയെ പ്രകോപിപ്പിച്ചത്.

” 35 സീറ്റുകള്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള അഞ്ച് സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും, മഹാമാരിയുടെ ഏറ്റവും മോശമായ അവസ്ഥയില്‍ നാളെ അവിടെ വോട്ടെടുപ്പ് നടക്കാന്‍ പോവുകയാണ്. രക്തക്കൊതി മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്നോട്ട് നയിക്കുന്നത്,”
മഹുവ പറഞ്ഞു.

കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശേഷിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷന് അംഗീകരിച്ചിരുന്നില്ല.

ബംഗാളില്‍ കൊവിഡ് സാഹചര്യം രൂക്ഷമായതിന് കാരണം കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനുമാണെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു.

കേന്ദ്രത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കൈകളില്‍ കൊവിഡ് രോഗികളുടെ രക്തമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയി പറഞ്ഞത്.

കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളി കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ഗൗരവത്തില്‍ എടുത്തില്ലെന്നും അതുകൊണ്ടാണ് കൊവിഡിന്റെ ‘ സൂപ്പര്‍ സ്പ്രെഡിന്’ കാരണമായതെന്നുമാണ് സൗഗത റോയി പറഞ്ഞത്.

നിലവില്‍ 7,76,345 കൊവിഡ് കേസുകളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:   Mahua Moitra slsams election commission