| Sunday, 16th May 2021, 1:40 pm

'അല്ല ന്യായമായ ചോദ്യമല്ലേ മോദിജീ ഇത്'?; മോദിയ്‌ക്കെതിരെ പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്തതില്‍ മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് 12 പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. കൃത്യമായ ചോദ്യം ചോദിച്ചവരെ ജയിലടയ്ക്കുന്നുവെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.

‘പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചതിന് 12 പേര്‍ അറസ്റ്റില്‍. ഞങ്ങളുടെ  കുഞ്ഞുങ്ങളുടെ വാക്‌സിന്‍ എന്തിന് വിദേശത്തേക്ക് അയച്ചു മോദിജി എന്നു ചോദിച്ചതിനാണ്. തികച്ചും ന്യായമായ ചോദ്യം,’ മഹുവ ട്വീറ്റ് ചെയ്തു.

മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിനാണ് 12 പേരെ ദല്‍ഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റര്‍ പതിച്ചതിനാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. പതിമൂന്നിലധികം എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്തിനാണ് മോദി ജീ നിങ്ങള്‍ വിദേശത്തേക്ക് അയച്ചത് എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. 800 ഓളം പോസ്റ്ററുകളും ബാനറുകളും പൊലീസ് പിടിച്ചെടുത്തു.

രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്നതിനിടെ വിദേശത്തേക്ക് വാക്സിന്‍ കയറ്റി അയച്ച് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

ആഭ്യന്തരമായി 10 കോടി വാക്‌സിന്‍ നല്‍കിയപ്പോള്‍ 6.45 കോടി ഡോസാണ് കയറ്റുമതി ചെയ്തത്. മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത വാക്സിന്‍ ക്ഷാമം നേരിടുമ്പോഴായിരുന്നു കേന്ദ്രം വാക്സിന്‍ വിദേശത്തേക്ക് കയറ്റിയയച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mahua Moitra Slams After Police Arrest People For Sticking Poster Aganist PM Modi

We use cookies to give you the best possible experience. Learn more