| Wednesday, 23rd October 2024, 7:57 am

എഡിറ്റിങ്ങല്ല എഴുത്താണ് ആ ചിത്രത്തിന്റെ പ്രധാന ഘടകം, എല്ലാം ആ സംവിധായകന്റെ മിടുക്ക്: മഹേഷ്‌ നാരായണൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജേഷ് പിള്ള എന്ന സംവിധായകനെ മലയാളികൾ മറക്കാൻ ഇടയില്ല. ട്രാഫിക് എന്ന ഒരൊറ്റ സിനിമ മാത്രം മതി അദ്ദേഹത്തിലെ ഫിലിം മേക്കറെ അടയാളപ്പെടുത്താൻ. അവസാന ചിത്രമായ വേട്ട റിലീസ് ചെയ്തതിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.

വലിയ രീതിയിൽ ശ്രദ്ധ നേടിയ ചിത്രമായിരുന്നു രാജേഷ് പിള്ളയുടെ ട്രാഫിക്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബോബി – സഞ്ജയ്‌ കൂട്ടുകെട്ടായിരുന്നു. ആ വർഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് ചിത്രം സ്വന്തമാക്കിയിരുന്നു. മലയാള സിനിമയിൽ വലിയ മാറ്റം കൊണ്ടുവന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് മഹേഷ്‌ നാരായണനായിരുന്നു.

ട്രാഫിക് എന്ന സിനിമ എഡിറ്റിങ്ങിലൂടെ ഉണ്ടായ ഒരു സിനിമയാണെന്ന ധാരണ പ്രേക്ഷകർക്കുണ്ടെന്നും എന്നാൽ ട്രാഫിക് പൂർണമായി സംവിധായകന്റെ ചിത്രമാണെന്നും മഹേഷ്‌ നാരായണൻ പറയുന്നു. ട്രാഫിക് എഴുത്തിൽ ഉണ്ടായ സിനിമയാണെന്നും രാജേഷ് പിള്ള എന്താണോ ഉദേശിച്ചത് അതാണ് പ്രേക്ഷകർ സ്‌ക്രീനിൽ കണ്ടതെന്നും മഹേഷ്‌ പറഞ്ഞു. ബിഹൈൻഡ് വുഡ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ട്രാഫിക്ക് എഡിറ്റിങ്ങിൽ ഉണ്ടായ ഒരു സിനിമയാണെന്ന തെറ്റായ ധാരണയുണ്ട്. സത്യത്തിൽ അങ്ങനെയല്ല. അത് എഴുത്തിൽ ഉണ്ടായ സിനിമയാണ്. രാജേഷ് പിള്ള എന്ന സംവിധായകനും അത്രയും പ്രാധാന്യം നൽകണം.

മൂന്നര വർഷത്തിന് മുകളിൽ ആ സിനിമയ്ക്കായി അവർ വർക്ക്‌ ചെയ്തിട്ടുണ്ട്. മൾട്ടിപ്പിൾ ഹൈപ്പർ നരേറ്റീവ് എന്നൊക്കെ പറയുമ്പോൾ ആളുകൾ വിചാരിക്കുന്നത് എഡിറ്റിങ്ങിലാണ് എല്ലാ മാറ്റങ്ങളും വരുത്തുന്നത് എന്നാണ്.

ലീനിയറായി ഷൂട്ട് ചെയ്തിട്ട് പിന്നെ നോൺ ലീനിയറായി ഉണ്ടാക്കിയതാണ് എന്നൊരു ധാരണയാണ് പ്രേക്ഷകർക്കുള്ളത്. പക്ഷെ അതങ്ങനെയല്ല. ട്രാഫിക് ഉണ്ടായത് അങ്ങനെയല്ല. അത്തരത്തിൽ ഉണ്ടാക്കിയ ഒരു സിനിമയെ ഞാൻ ഒട്ടും ചോർന്നുപോവാതെ പ്ലേസ് ചെയ്തു എന്നേയുള്ളൂ.

എന്താണോ രാജേഷ് ഉദ്ദേശിച്ചത് അത് തന്നെയാണ് സ്‌ക്രീനിൽ വന്നത്. അതിന് വേണ്ടി ഒരുപാട് ഫൈറ്റുകൾ നടന്നിട്ടുണ്ട്. പക്ഷെ അതെല്ലാം സിനിമ നന്നാവാൻ വേണ്ടി മാത്രമാണ്,’മഹേഷ്‌ നാരായണൻ പറയുന്നു.

Content Highlight: Mahesh Narayanan About Traffic Movie

We use cookies to give you the best possible experience. Learn more