| Saturday, 16th March 2024, 3:30 pm

ചാക്കോച്ചൻ വരെ പറഞ്ഞു, എന്നിട്ടും എന്റെ നിർബന്ധത്തിൽ ഷൂട്ട് ചെയ്തു: മഹേഷ് നാരായണൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് മഹേഷ് നാരായണൻ. ടേക്ക് ഓഫ്, മാലിക്, സി.യു സൂൺ, അറിയിപ്പ് തുടങ്ങി നിരവധി സിനിമകൾ മഹേഷ് മലയാളികൾക്ക് നൽകിയിട്ടുണ്ട്. സംവിധാനത്തിന് പുറമെ നിരവധി ചിത്രങ്ങുടെ എഡിറ്റർ കൂടെയായിരുന്നു മഹേഷ്.

കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അറിയിപ്പിൽ മഹേഷ് നാരായണനും നിർമാതാക്കളിൽ ഒരാളായിരുന്നു. മഹേഷ് നാരായണന് പുറമെ കുഞ്ചാക്കോ ബോബനും ഷെബിൻ ബക്കറും പ്രൊഡക്ഷനിൽ ഉൾപ്പെട്ടിരുന്നു.

ദിലീഷ് പോത്തൻ ഓർഡറിൽ ഷൂട്ട് ചെയ്യുന്നത് കാണുമ്പോൾ തനിക്ക് കൊതി തോന്നാറുണ്ടെന്ന് പറയുകയാണ് മഹേഷ് നാരായണൻ. അറിയിപ്പ് പോലൊരു സിനിമ വന്നപ്പോൾ ഇറാഖും ഫാക്ടറിയും ഇവിടെ ചെയ്‌താൽ പോരേയെന്ന് കുഞ്ചാക്കോ ബോബൻ ചോദിച്ചിരുന്നെന്ന് മഹേഷ് പറഞ്ഞു. എന്നാൽ തന്റെ നിർബന്ധം കാരണം ഫാക്ടറി നോയിഡയിൽ കൊണ്ട് സെറ്റ് അപ്പ് ചെയ്‌തെന്നും മഹേഷ് കൂട്ടിച്ചേർത്തു.

താൻ പ്രൊഡക്ഷൻ സൈഡിൽ ഉള്ളതുകൊണ്ടാണ് തനിക്കതിന് സാധ്യമാകുന്നതെന്നും മഹേഷ് പറയുന്നുണ്ട്. ക്യൂ സ്റ്റുഡിയോയുടെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദിലീഷ് ഷൂട്ട് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് കൊതി തോന്നാറുണ്ട്. ഇവർക്ക് ഓർഡറിൽ ഷൂട്ട് ചെയ്യാൻ പറ്റുന്നുണ്ടല്ലോ. അറിയിപ്പ് പോലൊരു സിനിമ വന്നപ്പോൾ, ഒരു ഫാക്ടറി ഉണ്ട്. പ്രൊഡക്ഷനിൽ ഞാനും കൂടെ ഉള്ളത്കൊണ്ട് ചാക്കോച്ചൻ ഒക്കെ വന്ന് ചോദിച്ചു. ഇറാഖും ഇവിടെ ഉണ്ടാക്കിയാൽ നമുക്ക് ഫാക്ടറി ഇവിടെ ചെയ്താൽ പോരേന്ന് ചോദിച്ചു.

ഞാൻ പറഞ്ഞത് എനിക്ക് പടം ഓർഡറിൽ ചെയ്തേ പറ്റൂ എന്നാണ്. അത് നിർബന്ധം പിടിച്ച് ഞാൻ ഫാക്ടറി നോയിഡയിൽ കൊണ്ടു വന്ന് സെറ്റപ്പ് ചെയ്യുന്നു. രാവിലെ ഫാക്ടറി, വൈകുന്നേരം വീട് എന്ന് ഷൂട്ട് ചെയ്യാൻ തുടങ്ങി. എനിക്കിങ്ങനെ ചെയ്യാൻ ഉള്ള കൊതി കൊണ്ടാണ്. സ്വന്തമായിട്ട് പ്രൊഡക്ഷൻ ചെയ്യുന്നതുകൊണ്ട് നമുക്ക് അത് സാധ്യമാകുന്നത്,’ മഹേഷ് നാരായൺ പറഞ്ഞു.

Content Highlight:  Mahesh narayan about ariyippu movie’s shooting

We use cookies to give you the best possible experience. Learn more