| Wednesday, 8th May 2024, 8:39 am

വോട്ടിങ് തുടങ്ങുന്നതിന് മുമ്പ് ഇ.വി.എമ്മിൽ ആരതി ഉഴിഞ്ഞ് പൂജ; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതി മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് ഇ.വി.എമ്മില്‍ പൂജ നടത്തി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രൂപാലി ചക്കങ്കര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ചൊവ്വാഴ്ചയാണ് സംഭവം.

രൂപാലി ചക്കങ്കറിനും മറ്റ് ഏഴ് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വോട്ടിങ് മെഷീനില്‍ ആരതി ഉഴിഞ്ഞ് പൂജ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ചക്കങ്കര്‍ തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്.

പ്രിസൈഡിങ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചാണ് ചക്കങ്കറും സംഘവും ബൂത്തിനകത്ത് കയറി പൂജ നടത്തിയതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

എന്‍.സി.പിയിലെ അജിത് പവാര്‍ പക്ഷത്തിലെ അംഗങ്ങളാണ് രൂപാലി ചക്കങ്കറും മറ്റ് ഏഴ് പേരും. എന്നാല്‍ അജിത് പവാറോ എന്‍.സി.പിയോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്‍.സി.പിയുടെ പിളര്‍പ്പിന് ശേഷം ഇതാദ്യമായാണ് അജിത് പവാര്‍ പക്ഷവും ശരദ് പവാര്‍ പക്ഷവും മഹരാഷ്ട്രയില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. അതിനാല്‍ എല്ലാവരും ഉറ്റുനോക്കുന്ന മത്സരമാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്.

ബാരാമതിയില്‍ ശരദ് പവാറിന്റെ മകളും സിറ്റിങ് എം.പിയുമായ സുപ്രിയ സുലെയും അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറുമാണ് മത്സരിക്കുന്നത്. മണ്ഡലത്തില്‍ കനത്ത പോരാട്ടമാണ് നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Maharashtra women commission chief and seven others booked for performing EVM ‘puja’

We use cookies to give you the best possible experience. Learn more