മഹാരാഷ്ട്ര പിടിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയെ കളത്തിലിറക്കി കോണ്‍ഗ്രസ്; ഒപ്പം ഖാര്‍ഗെയും
national news
മഹാരാഷ്ട്ര പിടിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയെ കളത്തിലിറക്കി കോണ്‍ഗ്രസ്; ഒപ്പം ഖാര്‍ഗെയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2019, 11:56 pm

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാന്‍ പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്. ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ അതിന്റെ അധ്യക്ഷനായി മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ നിയമിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയുടെ ചുമതലയുണ്ടായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കമ്മിറ്റിയിലുണ്ട്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാ സാഹിബ് തോറോട്ടും കമ്മിറ്റിയംഗമാണ്.

എന്‍.സി.പിയോട് സഖ്യം ചേര്‍ന്നാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസിനാകെ നേടാന്‍ കഴിഞ്ഞത് ഒരു സീറ്റാണ്. അതേസമയം എന്‍.സി.പിക്കു നാല് സീറ്റുകള്‍ ലഭിച്ചു.

ഇത്തവണയും എന്‍.സി.പിയോടൊപ്പമായിരിക്കും അവര്‍ മത്സരിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തോല്‍വിയെത്തുടര്‍ന്ന് പി.സി.സി അധ്യക്ഷന്‍ അശോക് ചവാന്‍ രാജിവെച്ചത് സംസ്ഥാന നേതൃത്വത്തെ മരവിപ്പിച്ചിരുന്നു. പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കാനാണ് യുവനേതാവായ സിന്ധ്യക്ക് സ്‌ക്രീനിങ് കമ്മിറ്റിയുടെ നേതൃത്വം നല്‍കിയത്.

കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്കു വിരുദ്ധമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച വ്യക്തിയാണ് സിന്ധ്യ.

അതിനിടെ 288 അംഗ നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ 50-50 എന്ന ഫോര്‍മുലയുമായി പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഹാഡി മുന്നോട്ടുവന്നിരുന്നു.

50-50 സീറ്റ് പങ്കിടല്‍ ഫോര്‍മുല കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെങ്കില്‍ 288 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നും പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടിയുമായി സഖ്യത്തിലെത്തിയാല്‍ 40 സീറ്റ് നല്‍കാമെന്ന് നേരത്തെ പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിക്കുകയായിരുന്നു.

മഹാരാഷ്ട്രയില്‍ അംബേദ്ക്കറുമായി ഏത് വിധേനയും സഖ്യം ചേരണമെന്ന് നിലപാടിലായിരുന്നു കോണ്‍ഗ്രസ്. നേരത്തെ കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യം 96 സീറ്റ് അവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. 288 സീറ്റുകളില്‍ മൂന്ന് പാര്‍ട്ടികളും 96 സീറ്റുകളില്‍ വീതം മത്സരിക്കാം എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചത്. എന്നാല്‍ അതിന് പ്രകാശ് അംബേദ്ക്കര്‍ തയ്യാറായിരുന്നില്ല.