| Thursday, 23rd September 2021, 4:57 pm

പ്ലീസ്, ഞങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത്; ബി.ജെ.പിയോട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് ബി.ജെ.പിയോട് കോണ്‍ഗ്രസ്.

ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയും റവന്യൂ മന്ത്രി ബാലാസാഹേബ് തോറട്ടും സന്ദര്‍ശിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് എം.പിയായിരുന്ന രാജീവ് സതവിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രജ്‌നി പട്ടീലിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

സഞ്ജയ് ഉപാധ്യായയെ ബി.ജെ.പിയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രജ്‌നി പട്ടീലിനെ എതിരില്ലാതെ തെരഞ്ഞെടുക്കാന്‍ ‘സഹായിക്കണമെന്നാണ്’ കോണ്‍ഗ്രസ് നിലപാട്.

ഒക്ടോബര്‍ നാലിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസനേയും എന്‍.സി.പിയും സഖ്യമായാണ് മത്സരിക്കുന്നത്.

106 എം.എല്‍.എമാരുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേനയ്ക്ക് 56 ഉം എന്‍.സി.പിയ്ക്ക് 53 ഉം കോണ്‍ഗ്രസിന് 43 ഉം എം.എല്‍.എമാരുണ്ട്.

എസ്.പി (2), ബഹുജന്‍ വികാസ് അഘഡി (3), എ.ഐ.എം.ഐ.എം (2), പ്രഹര്‍ ജനശക്തി പാര്‍ട്ടി (2), എം.എന്‍.എസ് (1), സി.പി.ഐ.എം (1), സ്വാഭിമാനി പാര്‍ട്ടി (1)പെസന്റ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (1), ജന്‍സുരജയ പാര്‍ട്ടി (1), സ്വതന്ത്രര്‍ (13) എന്നിങ്ങനെയാണ് മറ്റ് കക്ഷിനില.

കോണ്‍ഗ്രസ് എം.എല്‍.എ റാവുസാഹേബിന്റെ മരണത്തെ തുടര്‍ന്ന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Maharashtra Congress leaders urge Fadnavis to withdraw BJP candidate

We use cookies to give you the best possible experience. Learn more