പൂനെ: മഹാരാഷ്ട്രയിൽ ഇന്ത്യ-പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മുസ്‌ലിം വ്യാപാരിയുടെ കട ഇടിച്ച് നിരത്തി അധികാരികൾ.
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലുള്ള മാൽവാനിലാണ് സംഭവം നടന്നത്. മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായതോടെ വ്യാപാരി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതായി ആരോപിച്ച് അദ്ദേഹത്തിനെതിരെ കേസ് എടുക്കുകയായിരുന്നു.
പിന്നാലെ ഫെബ്രുവരി 24 തിങ്കളാഴ്ച തന്നെ കട പൊളിച്ചുമാറ്റി. കടയുടമയ്‌ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവും സിന്ധുദുർഗ് എം.എൽ.എയുമായ നിലേഷ് റാണെ മാൽവാൻ മുനിസിപ്പൽ കോർപ്പറേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഈ നടപടി.
വ്യാപാരി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് സ്ക്രാപ്പ് ഡീലർക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കണമെന്നും ബുൾഡോസർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനാ അംഗങ്ങൾ പ്രതിഷേധങ്ങളും ബൈക്ക് റാലികളും നടത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.
തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന്, മാൽവൻ മുനിസിപ്പൽ ഉദ്യോഗസ്ഥരും പൊലീസും ഉൾപ്പെടെയുള്ള അധികാരികൾ തിടുക്കത്തിൽ നടപടിയെടുക്കുകയും ജെ.സി.ബി യന്ത്രങ്ങൾ ഉപയോഗിച്ച് സ്ക്രാപ്പ് ഡീലറുടെ കട പൊളിച്ചുമാറ്റുകയും ചെയ്തു. വ്യാപാരിയുടെ കട നിൽക്കുന്ന ഭൂമി കൈയേറിയതാണെന്ന് ആരോപിച്ച് അധികാരികൾ അവരുടെ നീക്കത്തെ ന്യായീകരിച്ചു.
ശിവസേന എം.എൽ.എ നിലേഷ് റാണെ പൊളിക്കലിന്റെ ദൃശ്യങ്ങൾ എക്‌സിൽ പങ്കുവെക്കുകയും ഭരണകൂടത്തിന്റെ പെട്ടെന്നുള്ള നടപടിക്ക് നന്ദി പറയുകയും ചെയ്തു.
‘ഇന്നലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ശേഷം ഒരു മുസ്‌ലിം സ്ക്രാപ്പ് വ്യാപാരി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു. അതിന് പകരമായി ഈ വ്യക്തിയെ ജില്ലയിൽ നിന്ന് പുറത്താക്കുന്നത് ഞങ്ങൾ ഉറപ്പാക്കും. അതിനുമുമ്പ്, ഞങ്ങൾ അയാളുടെ അനധികൃത സ്ക്രാപ്പ് കട പൊളിച്ചുമാറ്റിയിട്ടുണ്ട്. മാൽവാൻ മുനിസിപ്പൽ കൗൺസിലിനും പൊലീസിനും അവരുടെ പെട്ടെന്നുള്ള നടപടിക്കും ഞങ്ങൾ നന്ദി പറയുന്നു’, റാണ കുറിച്ചു.
അതേസമയം ഇസ്‌ലാമാബാദിൽ നടന്ന മത്സരത്തിനിടെ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി ആഘോഷിക്കുന്ന പാകിസ്ഥാൻ ആരാധകരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘ഒരു ഇന്ത്യക്കാരൻ ഒരു പാകിസ്ഥാൻ കളിക്കാരന്റെ സെഞ്ച്വറി ആഘോഷിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് സങ്കൽപ്പിക്കുക?’ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും നടക്കുന്നുണ്ട്.
Content Highlight: Maha scrap dealer’s shop razed after ‘pro-Pakistan’ slogans during match