| Thursday, 31st October 2019, 5:48 pm

'മഹ' ശക്തി പ്രാപിക്കുന്നു; വടകരയില്‍ നിന്ന് കാണാതായ ബോട്ടുകള്‍ കണ്ടെത്തി; കടലില്‍ പോകരുതെന്ന് കടുത്ത നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ‘മഹ’ ചുഴലികാറ്റിന് തീവ്രത കൂടി. കൊച്ചി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ മൂന്ന് ദിവസത്തേക്ക് കനത്ത മഴയും കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ട്.

സംസ്ഥാനത്ത് വിവിധ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. വടകരയില്‍ മത്സ്യബന്ധനത്തിന് പോയ രണ്ടു ബോട്ടുകളില്‍ ആറുപേരെ കാണാതായിരുന്നു. വടകര ചോമ്പാലയിലേക്ക് പോയ ‘ലഡാക് ‘ എന്ന ബോട്ടും 2 പേരുമായി അഴിത്തലയില്‍ നിന്ന് പോയ ‘തൗഫീക് ‘ ബോട്ടുമാണ് കാണാതായത്. ഇവരെ ഏഴിമലയ്ക്ക് സമീപം കണ്ടെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചാവക്കാട് നിന്നും പോയ ഒരു ബോട്ട് പൊന്നാനിക്കടുത്ത് തകര്‍ന്ന് ഒരാളെ കാണാതായിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡിന് കൈമാറി. കാണാതായ തിരുവനന്തപുരം സ്വദേശിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്

കനത്തമഴയില്‍ ചെല്ലാനം, എടവനക്കാട്, ഞാറക്കല്‍, ഫോര്‍ട്ട്‌കൊച്ചി, പൊന്നാനി, എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമായിട്ടുണ്ട്. തീരപ്രദേശത്തെ വിവിധ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

പൊന്നാനിയില്‍ 150 ല്‍ അധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടിത്തം പൂര്‍ണ്ണമായും നിരോധിച്ചു. ശക്തമായ തിരമാലകള്‍ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ ഉടന്‍ മടങ്ങിയെത്തണമെന്നും നിര്‍ദ്ദേശം നല്‍കി.ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.എം.ജി സര്‍വകലാശാല  വെള്ളിയാഴ്ച  നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more