ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷന്റെ (ടാസ്മാക്) ആസ്ഥാനത്ത് മാർച്ച് ആറ്, എട്ട് തീയതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളുടെ നിയമസാധുത ശരിവെച്ച് മദ്രാസ് ഹൈക്കോടതി. റെയ്ഡുകൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ടാസ്മാക്കും സമർപ്പിച്ച ഹരജികൾ ഹൈക്കോടതി തള്ളി. ഇത് സർക്കാരിന് തിരിച്ചടിയായി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) അന്വേഷണം തുടരാൻ ഇ.ഡിക്ക് കോടതി അനുമതി നൽകുകയും ചെയ്തു. രാഷ്ട്രീയ പ്രേരിതമായാണ് പരിശോധനകൾ നടത്തിയതെന്ന സർക്കാരിന്റെ വാദം ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യം, കെ. രാജശേഖർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിക്കളയുകയായിരുന്നു.
‘ഇ.ഡിയുടെ നടപടിക്ക് പിന്നിൽ രാഷ്ട്രീയ ശക്തികൾ കളിക്കുന്നുണ്ടോ എന്ന് ഒരു കോടതിക്ക് പരിശോധിക്കാൻ കഴിയുമോ? തീർച്ചയായും കഴിയില്ല. അത് നിയമ കോടതിയുടെ കടമയല്ല. രാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെ തെളിവുകൾ പരിശോധിച്ച് നിയമം നടപ്പാക്കുക എന്നതാണ് ജുഡീഷ്യറിയുടെ പങ്ക്,’ ബെഞ്ച് പറഞ്ഞു.
ഇ.ഡിയുടെ മാർച്ചിലെ റെയ്ഡുകൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് തമിഴ്‌നാട് സർക്കാരും ടാസ്മാക്കും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇ.ഡിയുടെ പ്രവർത്തനം രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ആരോപിച്ചു. പരിശോധനയുടെയും ചോദ്യം ചെയ്യലിന്റെയും മറവിൽ ഇ.ഡി ടാസ്മാക് ജീവനക്കാരെ 60 മണിക്കൂറിലധികം കസ്റ്റഡിയിലെടുത്തതായി ഇരു കക്ഷികളും അവകാശപ്പെട്ടു.
ടാസ്മാക്കിൽ മദ്യക്കുപ്പികൾക്ക് അമിത വില ഈടാക്കൽ, ടെൻഡർ കൃത്രിമത്വം, കൈക്കൂലി എന്നിവയുൾപ്പെടെ വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്. ഇതുമൂലം 1,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. ടാസ്മാക്കും തമിഴ്‌നാട് സർക്കാരും വർഷങ്ങളായി രജിസ്റ്റർ ചെയ്ത 45 ഓളം എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു.
Content Highlight: Madras High Court upholds ED raids at Tasmac, rejects Tamil Nadu’s plea