Advertisement
national news
സ്ത്രീകൾക്കെതിരെയുള്ള മോശമായ ഏത് പ്രവർത്തിയും ലൈംഗികാതിക്രമമാണ്: മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 24, 05:03 am
Friday, 24th January 2025, 10:33 am

ചെന്നൈ: ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ തടയാനുള്ള (PoSH) നിയമപ്രകാരം, സ്ത്രീകളെ ഉപദ്രവിക്കുന്ന ഏതൊരു പ്രവർത്തിയും പെരുമാറ്റവും അത്തരം പ്രവൃത്തികളുടെ പിന്നിലെ ഉദ്ദേശം പരിഗണിക്കാതെ തന്നെ ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആർ.എൻ. മഞ്ജുളയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

എച്ച്.സി.എൽ ടെക്‌നോളജീസിൻ്റെ സർവീസ് ഡെലിവറി മാനേജരായി സേവനമനുഷ്ഠിച്ച എൻ. പാർത്ഥസാരഥിക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് മൂന്ന് വനിതാ ജീവനക്കാർ നൽകിയ പരാതിയിന്മേൽ ആരംഭിച്ച നടപടി പ്രിൻസിപ്പൽ ലേബർ കോടതി അസാധുവാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.

പാർത്ഥസാരഥി തന്റെ ശരീരത്തിൽ സ്പർശിച്ചെന്ന് ഒരു ജീവനക്കാരി പറഞ്ഞു. അതേസമയം പാർത്ഥസാരഥി മറ്റൊരു ജീവനക്കാരിയുടെ ശാരീരിക അളവുകളെക്കുറിച്ച് ചോദിച്ചതായി ജീവനക്കാരി പരാതിപ്പെട്ടു. മൂന്നാമത്തെ ജീവനക്കാരിയോട് പാർത്ഥസാരഥി അവരുടെ ആർത്തവചക്രത്തെക്കുറിച്ച് ചോദിച്ചു.

തന്റെ ജോലിയുടെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങൾ ചോദിച്ചതെന്ന് പാർത്ഥസാരഥി വാദിച്ചു. എങ്കിലും പരാതികൾ പരിശോധിച്ച ശേഷം പാർത്ഥസാരഥിക്കെതിരെ കമ്പനി നടപടിയെടുത്തു. രണ്ട് വർഷത്തേക്ക് ശമ്പള വർധനവും അനുബന്ധ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാനും മേൽനോട്ടമില്ലാത്ത റോളിൽ അദ്ദേഹത്തെ നിയമിക്കാനും ഐ.സി.സി ശുപാർശ ചെയ്തു. എന്നാൽ ചെന്നൈയിലെ പ്രിൻസിപ്പൽ ലേബർ കോടതി ഈ ശുപാർശകൾ റദ്ദാക്കുകയായിരുന്നു.

തുടർന്നാണ് വിഷയം ഹൈക്കോടതിയിൽ എത്തിയത്. ഹൈക്കോടതി ലേബർ കോടതിയുടെ ഉത്തരവ് റദ്ദാക്കി.

Content Highlight: Madras HC: Any Act or Words Making Women Uncomfortable at Workplace Constitutes Sexual Harassment Under PoSH Act