| Monday, 23rd November 2020, 9:30 am

'ആദ്യത്തെ അപ്പക്കഷ്ണം പശുവിനും അവസാനത്തേത് പട്ടിക്കും, അതാണ് ഇന്ത്യന്‍ സംസ്‌കാരം'; മധ്യപ്രദേശില്‍ പശു സെസ് ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ പശു ക്യാബിനറ്റ് ഉണ്ടാക്കിയതിന് പിന്നാലെ പശുക്കളുടെ സംരക്ഷത്തിനായി ഗോശാലകള്‍ നിര്‍മിക്കാന്‍ വേണ്ട അധിക പണം കണ്ടെത്തുന്നതിനായി സെസ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.

അഗര്‍ മല്‍വ ജില്ലയില്‍ പശു കാബിനറ്റിന്റെ ആദ്യത്തെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുക്കളെ സംരക്ഷിക്കുന്നതിനായി നിര്‍മിക്കുന്ന ഗോശാലകള്‍ സാമൂഹ്യ സംഘടനകളുടെ പിന്തുണയോട് കൂടി സര്‍ക്കാര്‍ നടത്തും. ഇതിനായി അധിക പണം കണ്ടെത്തേണ്ടതായി വരുമ്പോള്‍ പശു സെസ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘പശുക്കളുടെ ക്ഷേമത്തിനും ഗോശാലകള്‍ സംരക്ഷിക്കുന്നതിനുമായി വളരെ ചെറിയ ഒരു നികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. അതില്‍ പ്രശ്‌നമില്ലല്ലോ അല്ലേ,’ ചൗഹാന്‍ പറഞ്ഞു.

ആദ്യത്തെ അപ്പക്കഷ്ണം പശുവിന് കൊടുക്കുന്നതാണ് ഇന്ത്യന്‍ സംസ്‌കാരത്തില്‍ മൃഗങ്ങളോടുള്ള സമീപനമെന്നും ചൗഹാന്‍ പറഞ്ഞു.

‘നമ്മള്‍ ആദ്യത്തെ അപ്പക്കഷ്ണം പശുക്കള്‍ക്കാണ് നല്‍കി വരുന്നത്. അതുപോലെ അവസാനത്തെ അപ്പക്കഷ്ണം പട്ടിക്കാണ് നല്‍കുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ പശു സംരക്ഷണത്തിന് അത്രയേറെ പ്രധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ അതൊക്കെ ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പശുക്കളെ സംരക്ഷിക്കാന്‍ ചെറിയൊരു സെസ് നമ്മള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ്,’ ചൗഹാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പശു ക്യാബിനറ്റിന്റെ ആദ്യ യോഗം നടന്നത്.

ബുധനാഴ്ച്ച വീട്ടില്‍ നിന്ന് ഓണ്‍ലൈനായാണ് ശിവരാജ് സിങ് ചൗഹാന്‍ പശു ക്യാബിനറ്റിന്റെ ആദ്യ യോഗത്തില്‍ പങ്കെടുത്തത്.

ബുധനാഴ്ചയാണ് മഹാരാഷ്ട്രയില്‍ പശു ക്യാബിനറ്റ് രൂപീകരിക്കുമെന്ന് അറിയിച്ചത്. സംസ്ഥാനത്തെ പശുക്കളുടെ ക്ഷേമവും സംരക്ഷണവും മുന്‍നിര്‍ത്തിയാണ് പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതെന്ന് ശിവരാജ് സിങ് ചൗഹാന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

മൃഗസംരക്ഷണ വകുപ്പ്, ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പ് എന്നിവ മധ്യപ്രദേശില്‍ പശു ക്യാബിനറ്റിന്റെ ഭാഗമാണ്.

വെങ്കിടേശ്വര ക്ഷേത്ര സന്ദര്‍ശത്തിനിടെയാണ് രാജ്യത്ത് ആദ്യമായി പശു ക്യാബിനറ്റ് രൂപീകരിക്കുമെന്ന പ്രഖ്യാപനം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് പ്രഖ്യാപിക്കുന്നത്.

പശു ക്യാബിനറ്റ് രൂപീകരിച്ചത് മധ്യപ്രദേശ് സര്‍ക്കാരിന്റെ അഭിമാന നേട്ടമായാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത്.

പശു ക്യാബിനറ്റ് രൂപീകരിച്ച മുഖ്യമന്ത്രി ശിവരാജ് സിങിന്റെ നടപടിയില്‍ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സമ്പദ് വ്യവസ്ഥ തകരുമ്പോള്‍, ജോലികള്‍ അപ്രത്യക്ഷമാകുമ്പോള്‍, ദാരിദ്ര്യവും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും വര്‍ധിക്കുമ്പോള്‍ ശിവരാജ് സിങ് ഒരു പശു ക്യാബിനറ്റ് ഉണ്ടാക്കിയിരുക്കുകയാണ് എന്നാണ് വിഷയത്തില്‍ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.

എന്തിനാണ് പുതിയ പശു ക്യാബിനറ്റ് അത് തന്നെയല്ലേ മധ്യപ്രദേശിന് 2020 മാര്‍ച്ചില്‍ ലഭിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മല്‍ഹോത്രയും പ്രതികരിച്ചിരുന്നു.

പശുക്കള്‍ക്ക് ഒരു ക്യാബിനറ്റ് ആകാമെങ്കില്‍ ഒരു ചാണക ഫെസ്റ്റിവെല്ലും നടത്താമെന്ന് ട്വിറ്ററില്‍ ശിവരാജ് സിങ് ചൗഹാന്റെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Madhyapradesh government plans  Cess For Sheds

We use cookies to give you the best possible experience. Learn more