| Tuesday, 12th March 2024, 9:30 am

മധ്യപ്രദേശിൽ പള്ളി സമുച്ചയത്തിൽ സർവേ നടത്തണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ധർ ജില്ലയിലെ കമാൽ മൗല പള്ളി സമുച്ചയത്തിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകി മധ്യപ്രദേശ് ഹൈക്കോടതി.

കാശിയിലെ ഗ്യാൻവാപി മസ്ജിദിലും സമാനമായ രീതിയിൽ സർവേ നടത്താൻ വാരണാസി കോടതി നിർദേശം നൽകുകയും പിന്നാലെ പൂജ നടത്താൻ അനുമതി നൽകുകയും ചെയ്തിരുന്നു.

കെട്ടിടം കമാൽ മൗല പള്ളിയാണെന്ന് മുസ്‌ലിം വിഭാഗവും ഭോജ്ശാല ക്ഷേത്രമാണെന്ന് ഹിന്ദു വിഭാഗവും അവകാശപ്പെടുന്നതാണ് ഈ സമുച്ചയം.

അഞ്ച് പേരടങ്ങുന്ന സംഘത്തെ നിയോഗിക്കാനും ആറ് ആഴ്ചകൾക്കകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.

ഹിന്ദു ഫ്രന്റ്‌ ഫോർ ജസ്റ്റിസ് എന്ന സംഘടന 2022ൽ ഫയൽ ചെയ്ത ഹരജിയിലാണ് ഉത്തരവ്.

എല്ലാ ചൊവ്വാഴ്ചയും ഹോമം നടത്തി ഭോജ്ശാല ശുദ്ധീകരിക്കുമെന്നും വെള്ളിയാഴ്ച മുസ്‌ലിങ്ങൾ നമസ്കാരത്തിന്റെ പേരിൽ ഹോമ കുണ്ഡം അശുദ്ധമാക്കുകയാണെന്നുമാണ് ഹിന്ദു വിഭാഗം ആരോപിക്കുന്നത്. ഈ രീതി നിർത്തലാക്കി ഭോജ്ശാല പൂർണമായും ഹിന്ദുക്കൾക്ക് കൈമാറണമെന്നാണ് ഇവരുടെ ആവശ്യം.

ജി.പി.ആർ-ജി.പി.എസ് രീതി ഉപയോഗിച്ച് ശാസ്ത്രീയമായ സർവേ നടത്താനാണ് കോടതിയുടെ ഉത്തരവ്. ഭൂമിക്കടിയിലെ വിവിധ പാളികളിലെ അവസ്ഥ നിർണയിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജി.പി.ആർ).

കേസിൽ ഏപ്രിൽ 29ന് വാദം കേൾക്കും.

പതിനാലാം നൂറ്റാണ്ടിൽ അലാവുദ്ധീൻ ഖിൽജിയുടെ കാലത്ത് പുരാതന ഹിന്ദുക്ഷേത്രം തകർത്താണ് കമാൽ മൗല പള്ളിയുണ്ടാക്കിയത് എന്നാണ് ഹരജിക്കാരുടെ വാദം.

2003ലെ ധാരണ പ്രകാരം ചൊവ്വാഴ്ച പ്രാർത്ഥന നടത്താൻ ഹിന്ദു വിഭാഗത്തിനും വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നിനും മൂന്നിനുമിടയിൽ നമസ്കരിക്കാൻ മുസ്‌ലിങ്ങൾക്കും അനുവാദം നൽകി. അല്ലാത്ത ദിവസങ്ങളിൽ ടിക്കറ്റ് വെച്ചാണ് അകത്തേക്ക് പ്രവേശനം.

വസന്ത പഞ്ചമി നാളിൽ ദിവസം മുഴുവൻ പൂജ നടത്താനും ഹിന്ദുക്കൾക്ക് അനുവാദമുണ്ട്.

2006, 2012, 2016 വർഷങ്ങളിൽ വസന്ത പഞ്ചമി വെള്ളിയാഴ്ചയായിരുന്നു. ഇത് ഇരുവിഭാഗങ്ങൾക്കുമിടയിൽ വാക്കേറ്റത്തിന് കാരണമായിരുന്നു.

പ്രാദേശിക ഭരണകൂടം ഇടപെട്ട് ഇരുകൂട്ടർക്കും പ്രാർത്ഥിക്കുവാൻ പ്രത്യേകം സൗകര്യം ഒരുക്കുകയാണ് പതിവ്.

Content Highlight: Madhya Pradesh HC orders ASI survey of Bhojshala complex

Latest Stories

We use cookies to give you the best possible experience. Learn more