| Wednesday, 5th July 2023, 7:14 pm

ബി.ജെ.പി നേതാവിന്റെ അനധികൃത സ്വത്ത് നശിപ്പിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച ബി.ജെ.പി നേതാവിന്റെ അനധികൃത സ്വത്തുക്കള്‍ നശിപ്പിക്കാന്‍ തീരുമാനിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. ബി.ജെ.പി എം.എല്‍.എ കേദാര്‍നാഥ് ശുക്ലയുടെ അടുത്ത സഹായിയായ പ്രവേഷ് ശുക്ലയുടെ സ്വത്തുക്കളാണ് നശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രി നരോട്ടം മിശ്രയാണ് അറിയിച്ചത്.

ഈ പ്രവര്‍ത്തി മനുഷ്യത്വ രഹിതവും അപലപനീയവുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രവേഷ് ബി.ജെ.പിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് പിതാവായ രാമകാന്ത് ശുക്ലേയും പറഞ്ഞു.

‘പ്രവേശ് തന്റെ കൂടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് എന്തുകൊണ്ടാണ് കേദര്‍നാഥ് പറഞ്ഞതെന്ന് എനിക്കറിയില്ല. ഇപ്പോഴും അവന്‍ എം.എല്‍.എ പ്രതിനിധിയാണ്. എന്റെ മകന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേദര്‍ നാഥുമായി അടുപ്പമുള്ള ബി.ജെ.പിയില്‍ സജീവമായി നില്‍ക്കുന്നയാളാണ്,’ അദ്ദേഹം പറഞ്ഞു.

വീഡിയോ വിവാദമായതിന് പിന്നാലെ ഇയാള്‍ ബി.ജെ.പിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് മധ്യപ്രദേശ് ബി.ജെ.പി യൂണിറ്റ് പറഞ്ഞിരുന്നു. അതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ഒരു ആദിവാസി യുവാവിന്റെ മുഖത്ത് പ്രവേഷ് ശുക്ല മൂത്രം ഒഴിക്കുന്ന വീഡിയോ വൈറലായത്.

വീഡിയോക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ വന്നതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യരക്ഷാ നിയമം, പട്ടികവര്‍ഗ സംരക്ഷണ നിയമം എന്നിവയടക്കം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് എ.എസ്.പി അഞ്ജുലത പട്ലെ പറഞ്ഞു.

വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ നിരവധി പേരാണ് ബി.ജെ.പിക്കെതിരെ രംഗത്ത് വന്നത്.

content highlights: Madhya Pradesh government to destroy illegal property of BJP leader

We use cookies to give you the best possible experience. Learn more