റെക്കോഡിങ് ഉണ്ടെങ്കില്‍ പോലും തൈരും മോരും പുളിയും കഴിക്കും, ഐസ്‌ക്രീമും ഒഴിവാക്കില്ല: മധു ബാലകൃഷ്ണന്‍ പറയുന്നു
Malayalam Cinema
റെക്കോഡിങ് ഉണ്ടെങ്കില്‍ പോലും തൈരും മോരും പുളിയും കഴിക്കും, ഐസ്‌ക്രീമും ഒഴിവാക്കില്ല: മധു ബാലകൃഷ്ണന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st October 2021, 4:43 pm

മലയാളത്തിന്റെ പ്രിയഗായകനാണ് മധുബാലകൃഷ്ണന്‍. നിരവധി ഹിറ്റ് ഗാനങ്ങളാണ് മലയാളികള്‍ക്കായി അദ്ദേഹം സമ്മാനിച്ചത്. ഗായകനായതിന്റെ പേരില്‍ എന്തെങ്കിലും വേണ്ടെന്ന് വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മധു ബാലകൃഷ്ണനിപ്പോള്‍.

ഗായകനാണെന്നതുകൊണ്ട് ഭക്ഷണനിയന്ത്രണമൊന്നും ഉണ്ടായിട്ടില്ലെന്നും ഇഷ്ടപ്പെട്ടതെല്ലാം കഴിക്കണമെന്നതാണ് തന്റെ രീതിയെന്നും മധു ബാലകൃഷ്ണന്‍ പറയുന്നു. പാട്ടുപാടുന്നവര്‍ തണുത്തതൊന്നും കഴിക്കരുതെന്ന് പലരും പറയുമെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് റെക്കോര്‍ഡിങ് ഉണ്ടെങ്കില്‍ പോലും തൈരും മോരും പുളിയും എല്ലാം കഴിക്കുമെന്നും ഐസ്‌ക്രീം പോലും ഒഴിവാക്കാറില്ലെന്നും മധു ബാലകൃഷ്ണന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

” ഭക്ഷണ നിയന്ത്രണമൊന്നുമില്ല. ഇഷ്ടപ്പെട്ടതെല്ലാം കഴിക്കും. നോണ്‍ വെജില്‍ ചിക്കനും ഫിഷും മുട്ടയും കഴിക്കും. എല്ലാവരും പറയും തണുത്തതൊന്നും കഴിക്കരുത്, തൈര്, മോര്, അച്ചാര്‍, പുളി ഇതൊന്നും പാടില്ലെന്ന്. പക്ഷേ ഇതൊക്കെ ഞാന്‍ നന്നായി കഴിക്കാറുണ്ട്. എരിവും നല്ല ഇഷ്ടമാണ്. ഊണ് കഴിക്കുമ്പോള്‍ കാന്താരി മുളകിനേക്കാളും എരിവുള്ള മുളക് അടുത്തുവേണം. അതൊക്കെ കടിച്ചു തിന്നണം. റെക്കോഡിങ്ങുണ്ടെങ്കിലും തൈരും മോരും പുളിയും കഴിക്കും. ഐസ്‌ക്രീമും ഒഴിവാക്കാറില്ല,” മധു ബാലകൃഷ്ണന്‍ പറയുന്നു.

പഴയപാട്ടുകളുടെ വരികളും സംഗീതവുമൊക്കെയായിരുന്നു നല്ലതെന്ന് പറയുന്നവരുണ്ടല്ലോ എന്ന ചോദ്യത്തിന് പഴയതിന്റെ അത്ര ഗുണം ഇപ്പോഴില്ലെന്നും എല്ലാത്തിലും ഗുണം കുറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മധു ബാലകൃഷ്ണന്റെ മറുപടി.

എന്തെങ്കിലും എഴുതി കഴിഞ്ഞാല്‍ അത് വേറെ പാട്ടിലുണ്ടാകും. ട്യൂണ്‍ ചെയ്താല്‍ അതും വേറെ പാട്ടിലുണ്ടാവും. ഇപ്പോള്‍ വാക്കുകള്‍ക്കും സംഗീതത്തിനും ക്ഷാമം നേരിടുന്നുണ്ട്.

മലയാള സിനിമയുടെ തുടക്കകാലത്തെ മഹാത്മാക്കള്‍ ഉണ്ടാക്കിവെച്ച പാട്ടുകള്‍ തന്നെയാണ് ഇന്നും മുന്നില്‍ നില്‍ക്കുന്നത്. ദേവരാജന്‍ മാസ്റ്ററേയും അര്‍ജുനന്‍ മാസ്റ്ററേയും ചിദംബരം മാഷേയും പോലുള്ള ശില്‍പ്പികള്‍ ഉണ്ടാക്കിയ പാട്ടുകളാണ് ഇന്നും കാലത്തെ അതിജീവിക്കുന്നത്, മധു ബാലകൃഷ്ണന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Madhu balakrishnan about his food-habits and old malayalam song