2000ത്തില്‍ മണിരത്നം സംവിധാനം ചെയ്ത അലൈ പായുതേ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് ആര്‍. മാധവന്‍.
അലൈ പായുതേക്ക് ശേഷം മാധവന്‍ അഭിനയിച്ച ഗൗതം മേനോന്‍ ചിത്രം മിന്നലേ എന്ന സിനിമയുടെ വിജയം അദ്ദേഹത്തിന് തമിഴില്‍ റൊമാന്റിക് ഹീറോ പരിവേഷം നേടിക്കൊടുത്തു. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലും കന്നടയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. റോക്കട്രി: ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിലൂടെ സംവിധായകനായും മാധവൻ മാറി.
കരിയറിൽ വലിയ വിജയങ്ങൾ നേടിയിട്ടുള്ള തനിക്ക് അതിന്റെയൊന്നും ക്രെഡിറ്റ് കിട്ടിയിട്ടില്ലെന്നും ഷാരുഖ് ഖാനെയും രജിനികാന്തിനെയും പോലെ ഒരു താരമാകാൻ എല്ലാവർക്കും ആഗ്രഹമുണ്ടാവുമെന്നും മാധവൻ പറയുന്നു. ഈ പ്രായത്തിലും വലിയ വിജയങ്ങൾ നേടുന്ന അമിതാഭ് ബച്ചനാണ് തന്റെ ഹീറോയെന്നും മാധവൻ പറഞ്ഞു. മണിരത്നം സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഇരുവറിന്റെ ഓഡിഷന് താൻ പങ്കെടുത്തിരുന്നുവെന്നും എന്നാൽ പിന്നീട് ആ കഥാപാത്രം പ്രകാശ് രാജ് ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കരിയറിൽ വലിയ വിജയങ്ങൾ നേടിയിട്ടുള്ള ആളാണ് ഞാൻ. പക്ഷേ, അതിന്റെയൊന്നും ക്രെഡിറ്റ് എന്തുകൊണ്ടോ എനിക്ക് കിട്ടിയിട്ടില്ല. അതിൽ വിഷമവുമില്ല. എല്ലാവർക്കും ഷാരൂഖ് ഖാനും രജിനികാന്തും ആകാൻ ആഗ്രഹം കാണും. എനിക്കും ഉണ്ട്. പക്ഷേ, ഓരോ റിലീസിന് മുമ്പും അവർ നേരിടുന്ന മാനസിക സംഘർഷം അനുഭവിക്കാൻ എന്നെ കിട്ടില്ല.
അങ്ങനെ നോക്കുമ്പോൾ അമിതാഭ് ബച്ചനാണെന്റെ ഹീറോ. ഈ പ്രായത്തിലും അദ്ദേഹം നായകനായി സിനിമകൾ വരുന്നു. പലതും നൂറു കോടി ക്ലബിൽ. സിനിമ ഹിറ്റാകുമോ എന്ന് എനിക്ക് മുൻകുട്ടി പറയാനാകും. എന്റെ പൊട്ടിയ സിനിമകളുടെ ഭാവിയും പ്രവചിക്കാൻ കഴിഞ്ഞിരുന്നു. പൊതുവേ സാമ്പത്തിക കാര്യങ്ങളിൽ ഞാൻ വലിയ മിടുക്കനല്ല. പണം സമ്പാദിക്കാൻ അറിയാം.
മണി സാറിന്റെ ഇരുവർ എന്ന ചിത്രത്തിന്റെ ഓഡിഷനിൽ ഞാൻ പങ്കെടുത്തിരുന്നു. സന്തോഷ് ശിവൻ്റെ ശുപാർശയിലാണ് ഇരുവറിൻ്റെ ഓഡിഷനിൽ പങ്കെടുത്തത്. ഹിന്ദി സീരിയലുകളിലും പരസ്യങ്ങളിലുമാണ് അതിന് മുമ്പ് അഭിനയിച്ചിട്ടുള്ളത്. സ്ക്രീൻ ടെസ്‌റ്റ് നടത്തിയെങ്കിലും കണ്ണുകളുടെ ചെറുപ്പം കഥാപാത്രത്തിന് ചേരുന്നതല്ല എന്ന് മണിരത്നം സാർ പറഞ്ഞു. ആ റോളിൽ പ്രകാശ് രാജ് സാറാണ് അഭിനയിച്ചത്.
ഇരുവറും ദിൽസേയും കഴിഞ്ഞ് മൂന്നു വർഷത്തിനപ്പുറം അലൈ പായുതേയിലേക്ക് അദ്ദേഹം എന്നെ വിളിച്ചു. മണി സാറിനൊപ്പമുള്ള തുടക്കം കരിയറിൽ വലിയ ഗുണമായി. ബോളിവുഡ് എൻട്രിയിലും അത് സഹായിച്ചു. രംഗ് ദേ ബസന്തിയും ഗുരുവും ത്രീ ഇഡിയറ്റ്സും എനിക്ക് കിട്ടി,’മാധവൻ പറയുന്നു.
Content Highlight: Madhavan About Iruvar Movie And His Career