| Monday, 10th October 2022, 8:53 pm

മുലായം രാഷ്ട്രീയത്തിന്റെ പ്രസക്തിയും പ്രതിസന്ധിയും

എം.എ. ബേബി

മുലായം സിംഗ് യാദവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഇന്നത്തെ ഇന്ത്യയില്‍ ബി.ജെ.പിക്ക് ഒരു പ്രതിരോധം ഉയര്‍ത്തുന്നതില്‍ മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് വലിയ പങ്കുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായിരുന്നു മുലായം സിംഗ് യാദവ്. റാം മനോഹര്‍ ലോഹ്യ പാരമ്പര്യത്തിലെ സോഷ്യലിസ്റ്റ് നേതാക്കളില്‍ സര്‍വപ്രമുഖനാണ് അദ്ദേഹം. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള ജനമുന്നേറ്റത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍. പില്‍ക്കാലത്ത് പിന്നോക്ക ജാതി രാഷ്ട്രീയത്തിന്റെ അമരക്കാരനായി.

മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും പിന്നീട് കേന്ദ്രമന്ത്രിയും ഒക്കെ ആയി മുലായം സിംഗ് യാദവ് മാറിയതുതന്നെ പിന്നോക്ക ജാതി രാഷ്ട്രീയത്തിന്റെ ഒരു വിജയപ്രഘോഷണം ആയിരുന്നു. ഉത്തരേന്ത്യന്‍ സമൂഹജീവിതത്തില്‍ പിന്നോക്ക ജാതിക്കാര്‍ നേരിടുന്ന വിവേചനങ്ങളെ രാഷ്ട്രീയത്തിന്റെ മുഖ്യ പ്രശ്‌നം ആക്കുന്നതില്‍ മുലായം ചെയ്ത സംഭാവന വലുതാണ്. എത്ര പരിമിതികള്‍ ഉണ്ടായിരുന്നാലും ഈ ജനതയുടെ രാഷ്ട്രീയ അഭിലാഷങ്ങളെ പ്രതിനിധീകരിക്കാന്‍ മുലായമിന് കഴിഞ്ഞത് ഇന്ത്യന്‍ സമൂഹത്തെയും രാഷ്ട്രീയത്തെയും മുന്നോട്ട് നയിച്ചു.

ഇത്തരം ജാതി രാഷ്ട്രീയത്തിന്റെ സാധ്യതകളും പരിമിതികളും മുലായമിലൂടെ പ്രകടിക്കപ്പെട്ടു എന്നു പറയുന്നതാവും കൂടുതല്‍ ശരിയായ വിലയിരുത്തല്‍. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഉത്തര്‍പ്രദേശിലെ യാദവരുടെയും മറ്റ് പിന്നോക്ക ജാതിക്കാരുടെയും രാഷ്ട്രീയ പ്രാതിനിധ്യം ഈ ലോഹ്യ പ്രസ്ഥാനത്തിലൂടെ ഉണ്ടായി. പക്ഷേ, അവിടെ നിന്നു മുന്നോട്ട് സംഭാവന ചെയ്യാന്‍ അവര്‍ക്ക് ആയുമില്ല. ജാതിവിവേചനം അവസാനിപ്പിക്കുന്നതിലല്ല, എന്റെ പിന്നോക്ക ജാതിക്ക് കൂടുതല്‍ അധികാരം എന്ന പരിമിതി ഈ ജാതി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെല്ലാം ഉണ്ടായിരുന്നു.

ബി.ജെ.പിയുമായി മുന്നണി ഉണ്ടാക്കിയാണ് മുലായം ആദ്യം മുഖ്യമന്ത്രി ആയത്. 1999ല്‍ വാജ്‌പേയിയുടെ ബി.ജെ.പി സര്‍ക്കാരിനൊപ്പം പോയി ഇന്ത്യയില്‍ ഒരു ആര്‍.എസ്.എസുകാരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആദ്യമായി ഉണ്ടാവാതിരിക്കാനുള്ള കാരണക്കാരനായി. ജാതി രാഷ്ട്രീയത്തിന്റെ വര്‍ഗീയവിരുദ്ധ നിലപാടിലെ പരിമിതികള്‍ ഇത് തുറന്നുകാട്ടി.

സ്വന്തം ജാതിക്കാര്‍ക്ക് അധികാരം എന്നതിനപ്പുറം സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണം എന്നത് ഇവരുടെ ലക്ഷ്യമേ അല്ല. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസത്തിന്റെ വ്യാപനം തുടങ്ങി ജാതിയുടെ വേരറുക്കുന്ന സാമ്പത്തിക മാറ്റങ്ങളോടും ഇവര്‍ മുഖം തിരിച്ചുനിന്നു.

മായാവതി നേതൃത്വം കൊടുത്ത ദളിത് വിഭാഗങ്ങളോട് വളര്‍ത്തിക്കൊണ്ടുവന്ന എതിര്‍പ്പ് യു.പിയിലെ മധ്യജാതികളുടെ ദളിത് വിരോധം ഊതിക്കത്തിക്കാനാണ് സഹായിച്ചത്. ഒടുവില്‍ മായാവതിയും ബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയകക്ഷിയുടെ പിണിയാളായി. ഇത്തരം പരിമിതാദര്‍ശങ്ങളുടെ കക്ഷികള്‍ക്ക് സാധാരണയായി സംഭവിക്കുന്നത് പോലെ അധികാരം ഒരു വ്യക്തിയിലും കുടുംബത്തിലും കേന്ദ്രീകരിക്കുകയും രാഷ്ട്രീയം അല്ല, അധികാരം മാത്രം ഏകലക്ഷ്യം എന്ന നില വരികയും ചെയ്തു.

അങ്ങനെയാണ് മുലായമിന്റെ മകന്‍ സമാജ് വാദി പാര്‍ട്ടിയുടെ ഏകച്ഛത്രാധിപതി ആവുന്നത്. സ്ത്രീ പുരുഷ തുല്യത, ദളിതരുടെയും മറ്റും അവകാശങ്ങള്‍ എന്നിവയുടെ കാര്യങ്ങളില്‍ മാത്രമല്ല പലപ്പോഴും ഹിന്ദുത്വ വാദത്തോട് ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്ന ഇവരുടെ ന്യൂനപക്ഷ താല്‍പര്യവും തെരഞ്ഞെടുപ്പുകണക്കുകളുമായി ബന്ധപ്പെട്ടതാണ്, രാഷ്ട്രീയ നിലപാട് അല്ല.

ഈ പരിമിതികള്‍ക്കിടയിലും ബ്രാഹ്മണാധിപത്യമുള്ള കോണ്‍ഗ്രസ്- ജനസംഘം രാഷ്ട്രീയത്തില്‍ നിന്ന് ഉത്തര്‍പ്രദേശിനെ കീഴ്ജാതി രാഷ്ട്രീയത്തിലേക്ക് നയിച്ചത് തന്നെ മുലായമിന്റെ വലിയ സംഭാവനയാണ്. ഇന്ത്യന്‍ രാഷ്ട്രീയം ഇവിടെ നിന്ന് ഇനി എങ്ങോട്ട് എന്ന പ്രശ്‌നത്തില്‍ മുലായമിന്റെ വിജയങ്ങളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും നാം പഠിക്കേണ്ടിയിരിക്കുന്നു.

വ്യക്തിപരമായി പരിമിതബന്ധം മാത്രമേ എനിക്ക് മുലയം ജിയുമായി ഉണ്ടായിട്ടുള്ളു. അതില്‍ പ്രധാനം ക്യൂബാ ഐക്യദാര്‍ഢ്യസമിതിയുമായി ബന്ധപ്പെട്ടതാണ്.

ഏഷ്യാ-പസഫിക്ക് മേഘലാതലത്തില്‍ അതിന്റെ ഒരു സമ്മേളനം കല്‍ക്കത്തയില്‍ ചേരുകയുണ്ടായി. 1994 ല്‍ ആയിരുന്നു എന്നാണ് ഓര്‍മ്മ. ഇടതുപക്ഷപാര്‍ട്ടികള്‍ മാത്രമാകാതെ മറ്റു ചിലനേതാക്കള്‍ കൂടി വേദിയില്‍ ഉണ്ടാകുന്നത് നന്നാവുമെന്ന് ഞാന്‍ സഖാവ് സുര്‍ജിത്തിനോട് പറഞ്ഞു. മുലായം സിംഗ് വന്നാല്‍ മതിയോ എന്ന ചോദ്യത്തിന് ഞാന്‍ സസന്തോഷം അനുകൂല മറുപടി നല്‍കി.

അങ്ങനെയാണ് വേദിയില്‍ അദ്ദേഹത്തിന് ഒപ്പമിരിക്കാന്‍ എനിക്ക് അവസരം ഉണ്ടായത്. ഉദ്ഘാടന സെഷന്‍ കഴിഞ്ഞും വേദിയിലുണ്ടായിരുന്ന അദ്ദേഹത്തോട് എപ്പോഴാണ് അഭിവാദ്യ പ്രസംഗത്തിന് ക്ഷണിക്കേണ്ടത് എന്നു ഞാന്‍ ഹിന്ദിയില്‍ ചോദിച്ചു. അതൊന്നും വേണ്ട. സുര്‍ജിത് സാബിന്റെ നിര്‍ദേശം താങ്കളുടെ അടുത്തുതന്നെ ഉണ്ടാവണമെന്നാണ്. പ്രസംഗം നിങ്ങളൊക്കെനടത്തിയാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി! സ. സുര്‍ജിത്തുമായി മുലയംജിയുടെ ഗാഢബന്ധമാണ് അന്ന് വെളിപ്പെട്ടത്.

Content Highlights:  MA Baby’s write up about samajwadi party’s leader late mulayam singh yadav

എം.എ. ബേബി

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം

We use cookies to give you the best possible experience. Learn more