| Thursday, 29th September 2022, 8:02 am

പി.എഫ്.ഐയെ ഉള്ളതിലും വലിയ ഭീകരസ്വത്വമാക്കി പെരുപ്പിച്ച് ഭൂരിപക്ഷസമുദായം അപകടത്തിലാണെന്ന് വരുത്താന്‍ ആര്‍.എസ്.എസ് ശ്രമം: എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ ഇന്ത്യയില്‍ ന്യൂനപക്ഷ വര്‍ഗീയതയെയോ അതിലെ അക്രമകാരികളെയോ ഇല്ലാതാക്കാനാവില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഭൂരിപക്ഷമതതീവ്രവാദ സംഘടനയായ ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മുസ്‌ലിം സംഘടനയെ നിരോധിക്കുന്നത് വിരോധാഭാസമാണെന്ന് മാത്രമല്ല അവരുടെ വര്‍ഗീയ രാഷ്ട്രീയലക്ഷ്യം സാധിക്കാനുള്ള നടപടിയുമാണെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദവീക്ഷണങ്ങള്‍ പുലര്‍ത്തുകയും എതിരാളികള്‍ക്കെതിരെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ്. ഈ തീവ്രവാദ വീക്ഷണങ്ങളെ സി.പി.ഐ.എം ശക്തമായി എതിര്‍ക്കുകയും പോപ്പുലര്‍ ഫ്രണ്ടന്റെ അക്രമപ്രവര്‍ത്തനങ്ങളെ എന്നും അപലപിക്കുകയും ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണങ്ങള്‍ക്ക് ഏറ്റവുമധികം ഇരയായിട്ടുള്ളതും സി.പി.ഐ.എം ആണ്. കേരളത്തിന് വെളിയില്‍ പോലും കാമ്പസ് ഫ്രണ്ട് പോലെയുള്ള പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്ക് മുഖ്യശത്രു എസ്.എഫ്.ഐ ആയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധപ്രത്യയശാസ്ത്രത്തിന് സ്വാധീനം ഉണ്ടാക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്‌തെന്നും എം.എ. ബേബി പറഞ്ഞു.

എന്നിരുന്നാലും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന് (യു.എ.പി.എ) കീഴിലുള്ള നിയമവിരുദ്ധ സംഘടനയായി പി.എഫ്.ഐയെ വിജ്ഞാപനം ചെയ്യുന്നത് ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമല്ല. ആര്‍.എസ്.എസ്, മാവോയിസ്റ്റ് തുടങ്ങിയ സംഘടനകളുടെ നിരോധനം ഫലപ്രദമല്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നു. നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴെല്ലാം പി.എഫ്.ഐക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കര്‍ശനമായ ഭരണപരമായ നടപടിയുണ്ടാകണം. അതിന്റെ വിഭാഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രത്യയശാസ്ത്രം തുറന്നുകാട്ടുകയും ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായി പോരാടുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡും അതിന്റെ നേതാക്കളുടെ അറസ്റ്റും ഇപ്പോള്‍ അതിനെ നിരോധിച്ചതും ഉപയോഗിച്ച് ഇന്ത്യയില്‍ വലിയൊരു മുസ്‌ലിം പേടി(ഇസ്‌ലാമോഫോബിയ) ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് യൂണിയന്‍ സര്‍ക്കാര്‍.

പി.എഫ്.ഐയെയും അവരുടെ രാഷ്ട്രീയത്തെയും നഖശിഖാന്തം എതിര്‍ക്കുമ്പോഴും പി.എഫ്.ഐയെ ഉപയോഗിച്ച് ആര്‍.എസ്.എസ് നടത്തുന്ന അപകടകരമായ രാഷ്ട്രീയനീക്കത്തെ കാണാതിരിക്കുന്നത് രാഷ്ട്രീയാന്ധതയായിരിക്കും. പി.എഫ്.ഐയെ ഉള്ളതിലും വലിയ ഒരു ഭീകരസ്വത്വമാക്കി പെരുപ്പിച്ച് കാണിച്ച് ഇന്ത്യയിലെ ഭൂരിപക്ഷസമുദായം അപകടത്തിലാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നു എന്നു വേണം കരുതാന്‍.
മതതീവ്രവാദികളോട് ഒരു ഒത്തുതീര്‍പ്പുമില്ല, അതേസമയം പി.എഫ്.ഐ എന്ന ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ഫാഷിസത്തിന് ആളെ കൂട്ടാന്‍ നടത്താനുള്ള ശ്രമത്തെ തുറന്നു കാണിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്നും എം.എ. ബേബി പറഞ്ഞു.

CONTENT HIGHLIGHTS:  MA Baby says RSS attempt to make PFI a bigger terror entity than it is and make majority community in danger

We use cookies to give you the best possible experience. Learn more