| Tuesday, 18th May 2021, 6:02 pm

സി.പി.ഐ.എം ബോധപൂര്‍വം വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നു: എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.കെ ശൈലജയ്ക്ക് രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതികരണവുമായി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ബോധപൂര്‍വം വിപ്ലവകരമായ മാറ്റം വരുത്തുകയാണ് സി.പി.ഐ.എം ചെയ്യുന്നതെന്ന് എം.എ ബേബി പറഞ്ഞു.

സി.പി.ഐ.എം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയാണ് ശൈലജയെ മന്ത്രിയാക്കിയതെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെയും ഒഴിവാക്കിയത്.

പാര്‍ട്ടി വിപ്പായാണ് കെ. കെ ശൈലജയെ പുതിയ ടേമില്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ.കെ ശൈലജ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി ലോകരാഷ്ട്രങ്ങളുടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

അതേസമയം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്ന് ശൈലജ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. 88 പേരും പട്ടിക അംഗീകരിച്ചു. ശൈലജയ്ക്കായി വാദിച്ചത് ഏഴ് പേരാണെന്നാണ് വിവരം. ശൈലജയ്ക്ക് മാത്രമായി ഇളവുകള്‍ നല്‍കേണ്ടതില്ലെന്നാണ് യോഗത്തില്‍ തീരുമാനം വന്നത്.

പുതിയ മന്ത്രിസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, ആര്‍. ബിന്ദു, സജി ചെറിയാന്‍, വി. അബ്ദുറഹ്മാന്‍, മുഹമ്മദ് റിയാസ് എന്നിവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MA Baby KK Shailaja CPIM LDF Govt Pinaray Vijayan

We use cookies to give you the best possible experience. Learn more