| Friday, 3rd June 2022, 1:54 pm

'തോറ്റെങ്കിലും വോട്ട് വര്‍ധിച്ചു, കോണ്‍ഗ്രസിന് ഞങ്ങളേക്കാള്‍ വര്‍ധിച്ചു': എം. സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയില്‍ പ്രതികരണവുമായി എം.സ്വരാജ്.

മുഖ്യമന്ത്രി നയിച്ച തെരഞ്ഞെടുപ്പ് എന്ന വാദങ്ങളിലാണ് എം.സ്വരാജിന്റെ പ്രതികരണം. തൃക്കാക്കരയിലുണ്ടായ തോല്‍വി പാര്‍ട്ടി മുന്നോട്ടുവെച്ച വികസനമെന്ന ആശയത്തിന് എതിരായൊന്നും കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘മുഖ്യമന്ത്രി നയിച്ച തെരഞ്ഞെടുപ്പ് എന്നൊന്നും പറയാന്‍ പറ്റില്ല. ഞങ്ങള്‍ എല്ലാവരും കൂട്ടായാണ് നയിച്ചത്. പിന്നെ മുഖ്യമന്ത്രി നയിച്ച തെരഞ്ഞെടുപ്പ് എന്ന് ഏതെങ്കിലും തെരഞ്ഞെടുപ്പിനെ പറയാന്‍ കഴിയുമെങ്കില്‍ അത് കഴിഞ്ഞ നിയമസഭ പൊതുതെരഞ്ഞെടുപ്പാണ്. മുഖ്യമന്ത്രി നയിക്കുന്ന തെരഞ്ഞെടുപ്പ് എന്നൊക്കെ പറയുന്നത് ആലങ്കാരികമായെങ്കിലും ശരിയാകണമെങ്കില്‍ അത് പൊതുതെരഞ്ഞെടുപ്പായിരിക്കണം.

അത് 99 സീറ്റുമായി നേരിട്ട് 99-ും നേടിയല്ലോ.. ഇത് ഉപതെരഞ്ഞെടുപ്പ് ആണ്. ഏത് സമയത്ത് ഉപതെരഞ്ഞെടുപ്പ് നടന്നാലും അന്നത്തെ ഗവണ്‍മെന്റില്‍ ചുമതല വഹിക്കുന്നവര്‍ അതിന്റെ ഭാഗമായി മാറും. അതില്‍ പ്രത്യേകതയില്ല.

പിന്നെ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കുറച്ച് ഭൂരിപക്ഷം കൂടിയിട്ടുണ്ട് കോണ്‍ഗ്രസിന്. പക്ഷേ ഞങ്ങളാകെ തകര്‍ന്നുപോയോ? 99 സീറ്റും നേടി ഇടത് തരംഗം ആഞ്ഞടിക്കുന്ന സമയത്ത് ഈ തൃക്കാക്കരയില്‍ ഞങ്ങള്‍ക്ക് അന്ന് ലഭിച്ച വോട്ടിനേക്കാള്‍ ഒരു വര്‍ഷം കഴിഞ്ഞ് പോളിംഗ് ശതമാനം കുറഞ്ഞിട്ടും വോട്ട് കൂടുതലാണ് ഞങ്ങള്‍ക്ക്. 2500 വോട്ട് ഈ ഒരു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ക്ക് വര്‍ധിച്ചു. യു.ഡി.എഫിന് ഞങ്ങളേക്കാള്‍ കൂടുതല്‍ വര്‍ധിച്ചു,’ സ്വരാജ് പറഞ്ഞു.

Content Highlight: M.Swaraj responds to the failure in thrikkakkara bypoll

We use cookies to give you the best possible experience. Learn more