| Sunday, 20th September 2020, 10:58 pm

കൊവിഡ് ഭീഷണിയുടെ കാലത്ത് ഇങ്ങനെ സമരങ്ങള്‍ നടത്തുന്നത് ഇടതുപക്ഷമായിരുന്നെങ്കിലോ? പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് എം. സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുക്കൊണ്ട് സംസ്ഥാനത്ത് നടക്കുന്ന സമരങ്ങളില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും നേരെ രൂക്ഷവിമര്‍ശനവുമായി എം.സ്വരാജ് എം.എല്‍.എ. യു.ഡി.എഫ് ഭരണസമയത്ത് ഇടതുപക്ഷം നടത്തിയ സമരങ്ങള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങളുടെ ചരിത്രം വിവരിച്ചുക്കൊണ്ടാണ് സ്വരാജ് ഫേസ്ബുക്കില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

കൊവിഡ് ഭീഷണിയുടെ കാലത്ത് ഇത്തരം സമരങ്ങള്‍ നടത്തിയിരുന്നത് ഇടതുപക്ഷമായിരുന്നെങ്കില്‍ എത്രയെത്ര മുഖപ്രസംഗങ്ങള്‍, സാരോപദേശങ്ങള്‍, പരമ്പരകള്‍,ശാപങ്ങള്‍… എന്തൊക്കെ കേരളം കാണുമായിരുന്നു. എന്നാല്‍ സമരം ഇടതുപക്ഷത്തിനെതിരാവുമ്പോള്‍ മനുഷ്യത്വവും ജനങ്ങളുടെ ആരോഗ്യവുമൊക്കെ മറക്കാമെന്നാണ് മാധ്യമ പക്ഷമെന്നും സ്വരാജ് കുറിപ്പില്‍ പറയുന്നു.

സമരസമയത്ത് പൊലീസില്‍ നിന്നും ക്രൂരമായ അതിക്രമങ്ങള്‍ നേരിടേണ്ടിവന്ന നിരവധി ഇടതുപക്ഷ പ്രവര്‍ത്തകരുടെ അനുഭവങ്ങളും അദ്ദേഹം കുറിപ്പില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. അനീഷിനെയും പ്രണവിനെയും നടുറോഡില്‍ നഗ്‌നരാക്കിയ ശേഷം ഷോക്കടിപ്പിച്ചപ്പോള്‍ ആസ്വദിച്ച നരാധമന്‍മാര്‍ ഇന്ന് ‘ജലപീരങ്കി അക്രമ’ത്തെക്കുറിച്ച് സംസാരിയ്ക്കുന്നത് ഗംഭീരം തന്നെയെന്നും അദ്ദേഹം പറഞ്ഞു.

‘ക്യാമറയുടെ മുന്നിലെ അഭിനയ മികവും മഷിച്ചമയങ്ങളും കൊണ്ട് നാടിനെ പരിഹസിയ്ക്കുന്ന കോമാളികള്‍ക്കറിയില്ല ചോര ചിതറിയ മണ്ണില്‍ തീപടര്‍ന്ന സമര കാലങ്ങളെപ്പറ്റി. പോലീസ് അതിക്രമങ്ങളുടെ യു.ഡി.എഫ് കാണ്ഡത്തെപ്പറ്റി. തടവറകളെ തോല്‍പിച്ച സമര യൗവ്വനത്തെപ്പറ്റി …
അവനവന് ഉറപ്പില്ലാത്ത മുദ്രാവാക്യവുമായി ക്യാമറകള്‍ക്കു വേണ്ടി ചുവടുവെയ്ക്കുന്ന മഷിച്ചമയവേഷക്കാര്‍ക്ക് നമിതയെ അറിയുമോ?

യു.ഡി.എഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസക്കച്ചവടത്തിനെതിരായ സമരത്തിലാണ് തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ നിയമ വിദ്യാര്‍ത്ഥിനിയായ നമിതയുടെ ഇരുകാലുകളും തകര്‍ന്നത്. രണ്ടു കാലുകളും പ്ലാസ്റ്ററിട്ട് അനക്കാനാവാത്ത നിലയിലാണ് സ്ട്രച്ചറില്‍ കിടത്തിയ നമിതയെ പരീക്ഷാ ഹാളിലെത്തിച്ചത്. സ്ട്രച്ചറില്‍ കിടന്നു കൊണ്ട് യൂണിവേഴ്‌സിറ്റി പരീക്ഷയെഴുതിയ നമിത ഒന്നാം റാങ്കു നേടി.’ സ്വരാജിന്റെ കുറിപ്പില്‍ പറയുന്നു.

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുക്കൊണ്ട് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടര്‍ച്ചയായി സമരങ്ങള്‍ നടന്നുവരികയാണ്. മിക്ക സ്ഥലങ്ങളിലും സമരങ്ങള്‍ പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള സംഘര്‍ത്തിലാണ് കലാശിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അറിയുമോ മംഗളം വിജയനെ?

അധികാരാസക്തിയാല്‍ മനുഷ്യത്വം മരവിച്ചു പോയ പ്രതിപക്ഷം, കോവിഡ് വ്യാപനത്തിന് വഴിവെക്കണമെന്ന ഉദ്ദേശത്തോടെയുള്ള സമരാഭാസങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസും ബിജെപിയും കോവിഡിനൊപ്പം കേരളത്തെ അക്രമിയ്ക്കുകയാണ് ചെയ്യുന്നത്. അല്‍പവും സങ്കോചമില്ലാതെ മുഖ്യധാരാ മാധ്യമങ്ങളീ ജനവിരുദ്ധ സമരത്തെ പിന്തുണച്ചു പ്രോത്സാഹിപ്പിയ്ക്കുന്നുമുണ്ട്.

കോവിഡ് ഭീഷണിയുടെ കാലത്ത് ഇങ്ങനെ സമരങ്ങള്‍ നടത്തുന്നത് ഇടതുപക്ഷമായിരുന്നെങ്കിലോ? എത്രയെത്ര മുഖപ്രസംഗങ്ങള്‍, സാരോപദേശങ്ങള്‍, പരമ്പരകള്‍,ശാപങ്ങള്‍… എന്തൊക്കെ കേരളം കാണുമായിരുന്നു. എന്നാല്‍ സമരം ഇടതുപക്ഷത്തിനെതിരാവുമ്പോള്‍ മനുഷ്യത്വവും ജനങ്ങളുടെ ആരോഗ്യവുമൊക്കെ മറക്കാമെന്നാണ് മാധ്യമ പക്ഷം. ഇന്നിപ്പോള്‍ ജലപീരങ്കിയിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് മനോരമ ആശങ്ക പ്രകടിപ്പിയ്ക്കുന്നു. ഇന്നോളം തോന്നാത്ത ആശങ്കകളാണിപ്പോഴീ കൂട്ടര്‍ക്ക്. മുമ്പ് വിദ്യാര്‍ത്ഥി സമരങ്ങളെ കൊടും പാതകമായിക്കണ്ട് രോഷം കൊണ്ടവരും സമരക്കാരെ തല്ലിയൊതുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉപന്യാസമെഴുതിയവരും ഇപ്പോള്‍ കോവിഡ് വ്യാപനാര്‍ത്ഥമുള്ള സമരങ്ങളുടെ സ്‌പോണ്‍സര്‍മാരായി മാറിയിരിയ്ക്കുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തെ പിടിച്ചുകുലുക്കിയ ഒരു മഹാസമരം നടക്കുമ്പോഴാണ് സുനാമി നാശം വിതച്ചത്. ഡി.വൈ.എഫ്.ഐയും ഇടതുമുന്നണിയും അന്നു തന്നെ പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവെച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അന്നു വീടു നഷ്ടപ്പെട്ടവര്‍ക്ക് ഏറ്റവും കൂടുതല്‍ വീടു വെച്ചു നല്‍കിയത് സി.പി.ഐ(എം) ആയിരുന്നു. ദുരിതകാലത്ത് ജനങ്ങളോട് ഉത്തരവാദിത്വമുള്ള സംഘടനകള്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കണമെന്നതിന്റെ മാതൃകയായിരുന്നു അത്. ഈ കോവിഡ് കാലത്തും ഡി.വൈ.എഫ്.ഐ ലോകത്തിനു മാതൃകയായി.

സഹജീവിസ്‌നേഹമുയര്‍ത്തിപ്പിടിച്ചു കൊണ്ട് പാഴ് വസ്തുക്കള്‍ ശേഖരിച്ചു വിറ്റും കൂലിപ്പണിയെടുത്തും സമാഹരിച്ച പതിനൊന്നു കോടി രൂപയാണ് ഡിവൈഎഫ്‌ഐ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്. ഇതൊരു ലോക റെക്കോഡാണ്. മറ്റൊരു യുവജന സംഘടനയ്ക്കും ഇങ്ങനെയൊന്ന് സ്വപ്നം കാണാന്‍ പോലും കഴിഞ്ഞിട്ടില്ല . അതിനിടയിലാണ് ചുളിവു വീഴാത്ത ഖദറുമായി ചായം മുക്കല്‍ നാടകം നടക്കുന്നത്.
ഡി.വൈ.എഫ്.ഐ യുടെ മഹത്തായ പ്രവര്‍ത്തനത്തെ കണ്ടില്ലെന്നു നടിച്ചവര്‍ ഇപ്പോഴത്തെ സമരാഭാസങ്ങള്‍ക്കു നല്‍കുന്ന പരിഗണന കാണേണ്ടതു തന്നെയാണ്.

പോലീസ് അതിക്രമമെന്നൊക്കെയാണ് പ്രചരണം. എണ്ണിയാലൊടുങ്ങാത്ത സമര പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കേരളത്തെ പരിഹസിക്കുകയാണിവര്‍. സമരം ചെയ്യാന്‍ ചുവന്ന മഷിക്കുപ്പിയുമായി പോകുന്ന കോമാളിക്കൂട്ടങ്ങള്‍ മഷിതേച്ച് പറ്റിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് കേരളത്തെ. പോലീസിന് പത്തടി കൊടുത്ത് രണ്ടടി തിരിച്ചു വാങ്ങുന്ന അഭിനവ സമരക്കാര്‍ പോലീസ് അതിക്രമമെന്ന് അട്ടഹസിയ്ക്കുമ്പോള്‍ ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊന്ന യു.ഡി.എഫ് ഭരണകാലം മറന്നു പോവരുത് .

മഷിക്കുപ്പി കോപ്രായങ്ങളെ കൊണ്ടാടുന്നവര്‍ ഇന്നലെകളിലേയ്‌ക്കൊന്നു തിരിഞ്ഞു നോക്കണം. തെരുവീഥികളില്‍ മുഴങ്ങിയ വെടിയൊച്ചകളും നിലയ്ക്കാതൊഴുകിയ ചോരച്ചാലുകളും കണ്ടു ഭയപ്പെടാതെ നേരിനായി പൊരുതിനിന്ന തലമുറകളുണ്ടിവിടെ . തല്ലുകൊണ്ടു തല പൊട്ടിയും എല്ലൊടിഞ്ഞു ചോര ചിന്തിയും ചതഞ്ഞരഞ്ഞ ശരീരവുമായി ചെറുത്തു നിന്ന കുട്ടികള്‍ പറഞ്ഞുതരും സമരസാന്ദ്രകാലത്തിന്റെ സംഗ്രാമ സ്മരണകള്‍ .

ക്യാമറയുടെ മുന്നിലെ അഭിനയ മികവും മഷിച്ചമയങ്ങളും കൊണ്ട് നാടിനെ പരിഹസിയ്ക്കുന്ന കോമാളികള്‍ക്കറിയില്ല ചോര ചിതറിയ മണ്ണില്‍ തീപടര്‍ന്ന സമര കാലങ്ങളെപ്പറ്റി. പോലീസ് അതിക്രമങ്ങളുടെ യു.ഡി.എഫ് കാണ്ഡത്തെപ്പറ്റി. തടവറകളെ തോല്‍പിച്ച സമര യൗവ്വനത്തെപ്പറ്റി …
അവനവന് ഉറപ്പില്ലാത്ത മുദ്രാവാക്യവുമായി ക്യാമറകള്‍ക്കു വേണ്ടി ചുവടുവെയ്ക്കുന്ന മഷിച്ചമയവേഷക്കാര്‍ക്ക് നമിതയെ അറിയുമോ?

യു.ഡി.എഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസക്കച്ചവടത്തിനെതിരായ സമരത്തിലാണ് തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ നിയമ വിദ്യാര്‍ത്ഥിനിയായ നമിതയുടെ ഇരുകാലുകളും തകര്‍ന്നത്. രണ്ടു കാലുകളും പ്ലാസ്റ്ററിട്ട് അനക്കാനാവാത്ത നിലയിലാണ് സ്ട്രച്ചറില്‍ കിടത്തിയ നമിതയെ പരീക്ഷാ ഹാളിലെത്തിച്ചത്. സ്ട്രച്ചറില്‍ കിടന്നു കൊണ്ട് യൂണിവേഴ്‌സിറ്റി പരീക്ഷയെഴുതിയ നമിത ഒന്നാം റാങ്കു നേടി.

അന്നൊരിയ്ക്കല്‍ സമരമുഖത്തു നിന്നു പിടികൂടി ഭീകര മര്‍ദ്ദനത്തിനിരയാക്കിയ പി.കെ ബിജുവിനെയും ജി മുരളീധരനെയും മറ്റു സഖാക്കളെയും മര്‍ദ്ദിച്ച് കലി തീരാതെ കൈവിലങ്ങണിയിച്ചാണ് പോലീസ് പരീക്ഷാഹാളിലെത്തിച്ചത്. വിദേശത്തു നിന്ന് വരുത്തിയ മാരക പ്രഹര ശേഷിയുള്ള ഇലക്ട്രിക് ലാത്തി ആദ്യമായി പ്രയോഗിച്ചത് വിദ്യാര്‍ത്ഥികള്‍ക്കു നേരെയായിരുന്നു.

അനീഷിനെയും പ്രണവിനെയും നടുറോഡില്‍ നഗ്‌നരാക്കിയ ശേഷം ഷോക്കടിപ്പിച്ചപ്പോള്‍ ആസ്വദിച്ച നരാധമന്‍മാര്‍ ഇന്ന് ‘ജലപീരങ്കി അക്രമ’ത്തെക്കുറിച്ച് സംസാരിയ്ക്കുന്നത് ഗംഭീരം തന്നെ. തല പൊട്ടിയും എല്ലൊടിഞ്ഞും ചോരയില്‍ കുളിച്ചവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ കാലം. ചതഞ്ഞരഞ്ഞ ശരീരവുമായി തടവറകളില്‍ ചെറുപ്പക്കാര്‍ ഞെരിഞ്ഞമര്‍ന്ന കാലം. നൂറു കണക്കിന് ചെറുപ്പക്കാരെയും പെണ്‍കുട്ടികളെയും സ്‌കൂള്‍ കുട്ടികളെപ്പോലും വേട്ടയാടിയ കിരാത ഭരണകാലം അത്രയെളുപ്പം മറക്കാനാവുമോ.

ഒരിയ്ക്കല്‍ സമരമുഖത്തു നിന്നും ശരീരം മുഴുവന്‍ പരിക്കുകളോടെ അറസ്റ്റ് ചെയ്ത് നന്ദാവനം ക്യാമ്പില്‍ കൊണ്ടിട്ട ഞങ്ങളെ ആശുപത്രിയിലെത്തിയ്ക്കാന്‍ പോലുംഎം.എല്‍.എമാര്‍ വന്ന് സമരം നടത്തേണ്ടി വന്നു. സര്‍ക്കാര്‍ ഭൂമിയും കെട്ടിടവും പണവും ഉപയോഗിച്ച് ആരംഭിച്ച മെഡിക്കല്‍ കോളേജ് സ്വകാര്യ സ്വത്താക്കുന്നതിനെതിരെ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അഞ്ചുചെറുപ്പക്കാരെ വെടിവെച്ചുകൊന്ന ചോര പുരണ്ട നാളുകള്‍… അന്നു മുതലിന്നോളം ശരീരം തളര്‍ന്നു കിടക്കുന്ന പുഷ്പന്‍ ….അങ്ങനെ എത്രയെത്ര അനുഭവങ്ങള്‍ …

അനുഭവക്കടലിലെ മറക്കാനാവാത്തൊരു പേരാണ് മംഗളം വിജയന്റെത്. പതിനഞ്ച് കൊല്ലം മുമ്പാണ്. കോഴിക്കോട് ഐ.എം.ജിയില്‍ കൗണ്‍സിലിംഗ് ഉപരോധസമരം. രാവിലെ 8 മണിയ്ക്കു മുമ്പ് സമരമാരംഭിച്ചു. നൂറു കണക്കിന് സായുധ പോലീസുകാര്‍. യുദ്ധസമാനമായ സംവിധാനങ്ങള്‍. ഗ്രനേഡ്, ഡൈമാര്‍ക്കര്‍ , ടിയര്‍ഗ്യാസ് , റബ്ബര്‍ ബുളളറ്റ് …..

അക്ഷരാര്‍ത്ഥത്തില്‍ ശത്രുരാജ്യക്കാരെ പോലെയാണ് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു കൊല്ലാക്കൊല ചെയ്തത്. മൃതപ്രായരായവരെ കയ്യിലും കാലിലും തൂക്കിയെടുത്ത് പോലീസ് വാഹനത്തിലേയ്ക്ക് എറിയുകയായിരുന്നു. ചാനലുകളുടെ അതിപ്രസരമില്ലാത്ത അക്കാലത്ത് ഇന്ത്യാവിഷന്‍ ചാനലായിരുന്നു ഇത്തരം വാര്‍ത്തകളൊക്കെ വിശദമായി കാണിച്ചിരുന്നത്.

തൃശൂര്‍ വടക്കാഞ്ചേരിയിലെ ചിറ്റണ്ട യുവജന സംഘം വായനശാലയിലിരുന്ന് ടിവി കാണുകയായിരുന്നു ശ്രീ. മംഗളം വിജയന്‍. ഞങ്ങളെ പോലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടപ്പാഴുള്ള ആഘാതത്തില്‍ അദ്ദേഹം കുഴഞ്ഞുവീണു മരിച്ചു. ദീര്‍ഘകാലം മംഗളം വാരികയുടെ ഏജന്റായിരുന്നതിനാലാണ് അദ്ദേഹത്തിന്റെ പേരിനൊപ്പം മംഗളം എന്നു ചേര്‍ത്തറിയപ്പെട്ടത് . കോഴിക്കോട് ജില്ലാ ജയിലില്‍ വെച്ചാണ് ഈ വാര്‍ത്ത ഞങ്ങളറിഞ്ഞത്. അങ്ങനെ എത്രയെത്ര ഓര്‍മകള്‍…

ചോര നിറമുള്ള ചായം തിരഞ്ഞ് അലയുന്ന ‘ധീരന്മാരും’ ജലപീരങ്കിയിലെ വെള്ളത്തിന്റെ ഗുണനിലവാരക്കുറവിനെപ്പറ്റി പ്രബന്ധ രചന നടത്തുന്ന സ്‌പോണ്‍സര്‍മാരും എത്ര ഒത്തുപിടിച്ചാലും ഒരു ചെറു മഴയില്‍ത്തന്നെ ചായങ്ങളും ചമയങ്ങളും മാഞ്ഞു പോകുമെന്ന് മറക്കരുത്.

എം സ്വരാജ്

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M Swaraj MLA against Opposition and Media on recent protests against K T Jaleel

We use cookies to give you the best possible experience. Learn more