| Friday, 26th November 2021, 6:57 pm

അനുപമയെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; ഫാന്‍സ് പേജുമായി യാതൊരു ബന്ധവുമില്ലെന്ന് സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അനുപമക്കെതിരെ തന്റെ പേരിലുള്ള ഫാന്‍സ് പേജില്‍ നിന്നും വരുന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് എം. സ്വരാജ്. കുഞ്ഞിനെ ലഭിച്ചതിന് പിന്നാലെ അനുപമയും വടകര എം.എല്‍.എ കെ.കെ. രമയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് അധിക്ഷേപ പ്രചരണം നടന്നിരുന്നു.

എം. സ്വരാജിന്റെ ഫാന്‍സ് പേജായ ‘ടീം ചെങ്കൊടിയേന്തിയ കൈകള്‍ എം. സ്വരാജ് ഫാന്‍സി’ലായിരുന്നു ഇത് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത്തരം പേജില്‍ വരുന്ന പോസ്റ്റുകളുടെ ഉത്തരവാദികള്‍ അത് ചെയ്യുന്നവര്‍ മാത്രമാണ് എന്നാണ് സ്വരാജ് വ്യക്തമാക്കുന്നത്.

‘എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവര്‍ത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്. ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല’, സ്വരാജ് പറയുന്നു.

വല്ലപ്പോഴും എം. സ്വരാജ് എന്ന വെരിഫൈഡ്  ഫേസ്ബുക്ക് പേജിലൂടെ മാത്രമാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാറുള്ളത്. പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പേരു കൂടി ചേര്‍ത്തു കൊണ്ട് ആരൊക്കെയോ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവര്‍ക്കു മാത്രമാണ്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരാതിയുമായി നടക്കാന്‍ കഴിഞ്ഞുവെന്നു വരില്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

സ്വരാജിന്റെ പേരിലുള്ള പേജില്‍ നിന്നും അനുപമക്കെതിരെ അധിക്ഷേപം നടത്തുന്നതില്‍ വ്യാപകവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. വിമര്‍ശനം കടുത്തതോടെയാണ് സ്വരാജ് വിശദീകരണവുമായി രംഗത്തെത്തിയത്.

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ഫാന്‍ സംസ്‌കാരത്തിന്റെ ‘ രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല. ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല.  ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല. എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ് ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവര്‍ത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. ഫാന്‍സ് എന്ന പേരിലും അല്ലാതെയുമൊക്കെ.

എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്. ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല. നവ മാധ്യമങ്ങളില്‍ പരിമിതമായ തോതില്‍ മാത്രമാണ് ഇടപെടാറുള്ളത്. എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല. വല്ലപ്പോഴും എം സ്വരാജ് എന്ന വെരിഫൈഡ് എആ പേജിലൂടെ മാത്രമാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാറുള്ളത്. പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്. അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്.

എന്റെ പേരു കൂടി ചേര്‍ത്തു കൊണ്ട് ആരൊക്കെയോ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവര്‍ക്കു മാത്രമാണ്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരാതിയുമായി നടക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. എന്നാല്‍ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു.
– എം. സ്വരാജ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: m swaraj against fans page

We use cookies to give you the best possible experience. Learn more