| Saturday, 23rd March 2024, 10:09 am

ആദ്യ കളിയില്‍ തന്നെ ധോണി നേടിയത് ലോകറെക്കോഡ്; ശ്രീലങ്കന്‍ ഇതിഹാസത്തെ മറികടന്ന് ചരിത്രത്തില്‍ ഒന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറ് വിക്കറ്റുകള്‍ക്കാണ് ചെന്നൈ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഒരു റെക്കോഡ് നേട്ടമാണ് എം.എസ് ധോണി സ്വന്തമാക്കിയത്. ടി-20 ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ വിക്കറ്റ് കീപ്പര്‍ നേട്ടമാണ് ധോണി സ്വന്തമാക്കിയത്. 42 വയസും 259 ദിവസവും പ്രായത്തിലാണ് ധോണി റോയല്‍ ചലഞ്ചേഴ്സിനെതിരെ കളത്തില്‍ ഇറങ്ങിയത്.

ശ്രീലങ്കന്‍ ഇതിഹാസതാരം കുമാര്‍ സംഘക്കാരയെ മറികടന്ന് കൊണ്ടായിരുന്നു ഇന്ത്യന്‍ ഇതിഹാസ നായകന്റെ മുന്നേറ്റം. 2020ല്‍ എം.സി.സിക്ക് വേണ്ടി 42 വയസ്സും 115 ദിവസവും പ്രായമുള്ളപ്പോള്‍ ആയിരുന്നു കുമാര്‍ സംഗക്കാര ടി-20യില്‍ വിക്കറ്റ് കീപ്പറായി കളത്തില്‍ ഇറങ്ങിയത്.

മത്സരത്തില്‍ വിക്കറ്റിനു പിന്നില്‍ മിന്നും പ്രകടനമാണ് എം.എസ് ധോണി നടത്തിയത്. രണ്ട് ക്യാച്ചുകളും, ഒരു റണ്‍ ഔട്ടുമാണ് ധോണി മത്സരത്തില്‍ ചെന്നൈക്കായി സംഭാവന ചെയ്തത്.

മത്സരത്തില്‍ ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍ ആയ അനൂജ് റാവത്തിനെയാണ് ധോണി റണ്‍ ഔട്ട് ആക്കിയത്. 25 പന്തില്‍ 48 റണ്‍സ് നേടി കൊണ്ടായിരുന്നു അനൂജിന്റെ തകര്‍പ്പന്‍ പ്രകടനം. നാലു ഫോറുകളും മൂന്ന് സിക്‌സും ആണ് താരം നേടിയത്.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓവറില്‍ 173 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തി മുസ്തഫിസുര്‍ റഹ്‌മാന്‍ ബെംഗളൂരു ബാറ്റിങ്ങിനെ തുടക്കത്തില്‍ തന്നെ സമ്മര്‍ദത്തില്‍ ആക്കിയെങ്കിലും അനൂജ് റാവത്ത് 25 പന്തില്‍ 48 റണ്‍സും ദിനേശ് കാര്‍ത്തിക്ക് 26 പന്തില്‍ 38 റണ്‍സും നേടി നിര്‍ണായകമാവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ചെന്നൈ ബാറ്റിങ്ങില്‍ രചിന്‍ രവീന്ദ്ര 15 പന്തില്‍ 37 റണ്‍സും ശിവം ദൂബെ 28 പന്തില്‍ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ചെന്നൈ ആദ്യവിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: M.S Dhoni create a new record in T20

We use cookies to give you the best possible experience. Learn more