| Thursday, 27th May 2021, 11:29 am

'സംഘപരിവാറിനൊപ്പം നില്‍ക്കുന്ന മകള്‍ എന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുന്നു': പാര്‍ട്ടി ഒപ്പമുണ്ടെന്ന് എം. എം ലോറന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞ്, പനിയും ക്ഷീണവും മൂലം എറണാകുളം ആശുപത്രിയില്‍ അഡ്മിറ്റായ തന്റെ ക്ഷീണാവസ്ഥ മുതലെടുത്ത് മകള്‍ ആശ സി.പി.ഐ.എമ്മിനെതിരായ പ്രചാരണത്തിനുപയോഗിക്കുന്നതായി സി.പി.ഐ.എം മുതിര്‍ന്ന നേതാവ് എം. എം. ലോറന്‍സ്.

നാല് മക്കളില്‍ തന്നോട് അകന്ന് കഴിയുന്ന മകള്‍ തന്റെ അനുവാദമില്ലാതെ ഫോട്ടോ എടുത്ത് ദുഷ്പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും ലോറന്‍സ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആദരവോടെ തന്നെ കാണാന്‍ എത്തിയ സി.എന്‍ മോഹനനെയും കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിലെനയും മകള്‍ ആക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു.

തന്റെ മറ്റ് മക്കള്‍, എന്നോട് അടുപ്പം പുലര്‍ത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തിക്ക് ഒപ്പം നില്‍ക്കുകയാണ് മകള്‍ എന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചയായി എം.എം ലോറന്‍സ് എറണാകുളത്തെ ആശുപത്രിയിലാണെന്നും നോക്കാമെന്ന് പറഞ്ഞ പിണറായിയും മറ്റു മക്കളുമൊന്നും അദ്ദേഹത്തെ പരിചരിക്കാന്‍ തയ്യാറായില്ലെന്നും ആശ ശനിയാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. സി.പി.ഐ.എം നേതാവ് സി.എന്‍ മോഹനന്‍ തന്നോട് തട്ടിക്കയറിയെന്നും അവര്‍ ഫേസ്ബുക്കിലെഴുതിയിരുന്നു. ഇതിന് മറുപടിയുമായാണ് ലോറന്‍സ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഓക്‌സിജന്‍ ലെവല്‍ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലില്‍ അഡ്മിറ്റഡ് ആണ് ഞാന്‍. എനിക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ എന്നോടൊപ്പം പാര്‍ട്ടിയും മൂത്ത മകന്‍ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാന്‍ ഇവിടെ ഒരാളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

4 മക്കളില്‍, വര്‍ഷങ്ങളായി എന്നോട് അകല്‍ച്ചയില്‍ ആയിരുന്ന മകള്‍ ആശ, അടുപ്പം പ്രദര്‍ശിപ്പിക്കാന്‍ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദര്‍ശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള്‍ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആള്‍ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയ സഖാവ് സി എന്‍ മോഹനന്‍, അജയ് തറയില്‍ എന്നിവരെ, ‘മകള്‍’ എന്ന മേല്‍വിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേല്‍വിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.

എന്റെ മറ്റ് മക്കള്‍, എന്നോട് അടുപ്പം പുലര്‍ത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്. എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാന്‍ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകള്‍ യാതൊന്നും ചെയ്തിട്ടില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തിക്ക് ഒപ്പം ഇപ്പോള്‍ നിലകൊള്ളുന്ന ആശയുടെ ദുര്‍പ്രചാരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: M M Lawrence against daughter Asha Lawrence

We use cookies to give you the best possible experience. Learn more