| Monday, 14th March 2022, 11:53 am

ഇനി സ്റ്റാലിന്റെ 'വഴി'; കോണ്‍ഗ്രസും ഇടതും തൃണമൂലും ഒരു കുടക്കീഴിലേക്ക്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രതിപക്ഷപാര്‍ട്ടികളെ ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ ഒരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഏപ്രില്‍ രണ്ടിന് നടക്കുന്ന ഡി.എം.കെയുടെ ദല്‍ഹി ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങാണ് പ്രതിപക്ഷപാര്‍ട്ടികളുടെ സംഗമത്തിന് വേദിയാകുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ഇടതുനേതാക്കള്‍ തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. മമത ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഐക്യമുന്നണിക്ക് വേണ്ടി ശ്രമം നടത്തുന്നുണ്ട്.

അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം വന്നതിന് പിന്നാലെ പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമായിട്ടുണ്ട്. ഇതിനുള്ള തുടക്കമാണ് സ്റ്റാലിന്‍ നടത്തുന്നതെന്നാണ് സൂചന.

അടുത്തിടെ ചെന്നൈയില്‍ നടന്ന സ്റ്റാലിന്റെ ആത്മകഥാപ്രകാശനച്ചടങ്ങില്‍ രാഹുല്‍ ഗാന്ധിയായിരുന്നു മുഖ്യാതിഥി. കേരളമുഖ്യമന്ത്രി പിണറായി വിജയന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബിഹാര്‍ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ ഇത് ട്രെയിലറാണെന്നും സിനിമ പിന്നാലെ വരുമെന്നുമാണ് ഡി.എം.കെ നേതാവ് കനിമൊഴി എം.പി പറഞ്ഞത്.

Content Highlights: M.K Stalin’s new strategy to unite all parties against BJP

We use cookies to give you the best possible experience. Learn more