നരേന്ദ്ര മോദി അഴിമതി സർവകലാശാലയുടെ ചാൻസലർ: എം.കെ. സ്റ്റാലിൻ
India
നരേന്ദ്ര മോദി അഴിമതി സർവകലാശാലയുടെ ചാൻസലർ: എം.കെ. സ്റ്റാലിൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th April 2024, 8:44 am

ചെന്നൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി സര്‍വകലാശാലയുടെ ചാന്‍സലറാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.. സ്റ്റാലിന്‍. ഡി.എം.കെ പാര്‍ട്ടി അഴിമതി നിറഞ്ഞതാണെന്നുള്ള മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രതികരണം.

‘ഇലക്ട്രല്‍ ബോണ്ടും പി.എം.കെയേഴ്‌സ് ഫണ്ടും മറ്റ് രാഷ്ട്രീയ നേതാക്കളെ ചാക്കിലാക്കി കാവി വല്‍ക്കരിക്കുന്നതുമെല്ലാം ബി.ജെ.പി നടത്തുന്ന അഴിമതികളുടെ ഉദാഹരണങ്ങളാണ്,’ എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

നരേന്ദ്രമോദി വാട്‌സ്ആപ്പ് സര്‍വകലാശാലയില്‍ നിന്നാണ് പഠിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി വാട്‌സ്ആപ്പ് സര്‍വ്വകലാശാലയില്‍ നിന്നാണ് പഠിക്കുന്നത്.
ബി.ജെ.പി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാൽ തെരഞ്ഞെടുപ്പുകളോ പാര്‍ലമെന്റ് ചര്‍ച്ചകളോ പിന്നീട് ഒരിക്കലും ഉണ്ടാകില്ല,’ എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം ബുധനാഴ്ച തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നടന്ന റാലിയില്‍ വെച്ച് മോദി ഡി.എം.കെ പാര്‍ട്ടി അഴിമതി നിറഞ്ഞതാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

‘അഴിമതി എന്നതിന്റെ ആദ്യപകര്‍പ്പാവകാശം ഡി.എം.കെക്കാണ്. തമിഴ്‌നാടിനെ പഴയ ചിന്തയിലും പഴയ രാഷ്ട്രീയത്തിലും കുടുക്കി നിര്‍ത്താനാണ് ഡി.എം.കെ ആഗ്രഹിക്കുന്നത്. ഡി.എം.കെ മുഴുവന്‍ ഒരു കുടുംബത്തിന്റെ കമ്പനിയായി മാറിയിരിക്കുന്നു. ഇതുമൂലം തമിഴ്‌നാട്ടിലെ യുവാക്കള്‍ക്ക് മുന്നോട്ടു വരാന്‍ അവസരം ലഭിക്കുന്നില്ല. ഡി.എം.കെയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഡി.എം.കെയില്‍ നിന്നുകൊണ്ടും മുന്നേറാനും പ്രധാനമായും മൂന്ന് മാനദണ്ഡങ്ങള്‍ ആണുള്ളത്. കുടുംബ രാഷ്ട്രീയം, അഴിമതി, തമിഴ് വിരുദ്ധ സംസ്‌കാരം എന്നിവയാണത്,’ മോദി വെല്ലൂരില്‍ നടന്ന റാലിയില്‍ പറഞ്ഞിരുന്നു.

Content Highlight: M.K Stalin Criticize Narendra Modi