ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി ഖമറുദ്ദീന്‍ എം.എല്‍.എയ്‌ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍
Kerala News
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി ഖമറുദ്ദീന്‍ എം.എല്‍.എയ്‌ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th August 2020, 10:28 pm

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീന്‍ ചെയര്‍മാനായ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് തിരിച്ചു നല്‍കിയില്ലെന്നാരോപിച്ച് പരാതിയുമായി കൂടുതല്‍പേര്‍ രംഗത്ത്. ജ്വല്ലറി അടച്ചുപൂട്ടിയിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ലെന്നാണ് പരാതി.

ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്ദുല്‍ ഷുക്കൂര്‍ (30 ലക്ഷം), എം.ടി.പി. സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ.കെ. ആരിഫ (മൂന്നു ലക്ഷം) എന്നിവരുടെ പരാതിയിലാണ് നിലവില്‍ ചന്തേര പൊലീസ് കേസെടുത്തത്.

ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ, മാനേജിങ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ സ്വകാര്യനിക്ഷേപം സ്വീകരിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

എന്നാല്‍, ചിലര്‍ തനിക്കെതിരെ കള്ളക്കേസ് ചമച്ചതാണെന്ന് എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ ആരോപിച്ചു.

പ്രതിസന്ധിയെ തുടര്‍ന്ന് ഫാഷന്‍ ഗോള്‍ഡിന്റെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ബ്രാഞ്ചുകള്‍ കഴിഞ്ഞ ജനുവരിയില്‍ പൂട്ടിയിരുന്നു. അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കളും കൈമാറി.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടില്ല എന്നാണ് പരാതി. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് ഇവര്‍ പരാതി നല്‍കിയത്. 150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരില്‍ തട്ടിയതെന്നാണ് ആരോപണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M.C Khamarudheen MLA  Jewellery Fraud Case