| Monday, 25th March 2024, 11:54 am

മമ്മൂക്കയോട് അതൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരയുകയായിരുന്നു, എല്ലാം കേട്ടിട്ട് മമ്മൂക്ക ആശ്വസിപ്പിച്ചു: ലുക്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ലുക്മാന്‍ അവറാന്‍. സപ്തമശ്രീ തസ്‌കരാഃ, ദായോം പന്ത്രണ്ടും, കെ.എല്‍ 10 പത്ത് തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ച ലുക്മാന്‍ ഖാലിദ് റഹ്‌മാന്റെ ഉണ്ട എന്ന സിനിമയിലൂടെ ശ്രദ്ധേയനായി. തല്ലുമാലയിലെ ജിംഷി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന്റെ കരിയര്‍ മാറി.

ഉണ്ട എന്ന സിനിമക്ക് ശേഷമാണ് നാട്ടുകാര്‍ തന്നെ ഒരു നടനായി അംഗീകരിച്ചതെന്നും അതിന്റെ പ്രധാന കാരണം മമ്മൂട്ടി എന്ന ഫാക്ടറാണെന്നും ലുക്മാന്‍ പറഞ്ഞു. താന്‍ പണ്ടുമുതലേ മമ്മൂട്ടി ഫാനായിരുന്നെന്നും മമ്മൂട്ടിയുടെ സിനിമകള്‍ ഇറങ്ങിയ സമയത്ത് ഫ്‌ളക്‌സ് വെക്കാന്‍ ഗുരുവായൂരിലെയും പൊന്നാനിയിലെയും തിയേറ്ററുകളില്‍ പോയിട്ടുണ്ടെന്നും ഉണ്ടയുടെ ഷൂട്ടിന്റെ സമയത്ത് മമ്മൂട്ടിയോട് പറഞ്ഞിരുന്നുവെന്ന് ലുക്മാന്‍ പറഞ്ഞു.

അതൊക്കെ പറഞ്ഞപ്പോള്‍ താന്‍ കരയുകയായിരുന്നുവെന്നും, മമ്മൂട്ടി അതൊക്കെ കേട്ട് തന്നെ ആശ്വസിപ്പിച്ചെന്നും താരം പറഞ്ഞു. റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തിലാണ് ലുക്മാന്‍ ഇക്കാര്യം പറഞ്ഞത്.

‘ഒരുപാട് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തെങ്കിലും എന്നെ ഒരു സിനിമാനടനായിട്ട് നാട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഉണ്ട എന്ന സിനിമക്ക് ശേഷമാണ് ഞാന്‍ ഒരു സിനിമാനടനാണെന്ന് നാട്ടുകാര്‍ അംഗീകരിച്ചത്. അതിന്റെ പ്രധാന കാരണം മമ്മൂട്ടി എന്ന ഫാക്ടറാണ്. എന്നെ ഒരു നടനായിട്ട് ഞാന്‍ അംഗീകരിച്ചതും ആ സിനിമക്ക് ശേഷമാണ്. കാരണം അത്രയും പെര്‍ഫോം ചെയ്യാന്‍ ആ സിനിമയിലുണ്ട്.

പണ്ടുമുതലേ ഞാന്‍ മമ്മൂക്കാ ഫാനാണ്. മമ്മൂക്കയുടെ സിനിമകള്‍ ഇറങ്ങുന്ന സമയത്ത് ഫ്‌ളക്‌സ് വെക്കാന്‍ വേണ്ടി ഗുരുവായൂര്‍ ബാലകൃഷ്ണയിലും പൊന്നാനി അലങ്കാറിലുമൊക്കെ പോയിട്ടുണ്ടായിരുന്നു. അസോസിയേഷനില്‍ ചേര്‍ക്കാമോ എന്ന് ചോദിച്ച് അവിടുത്തെ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയെ വിളിച്ച് ചോദിച്ചിട്ടൊക്കെയുണ്ട്.

അതൊക്കെ കടന്നു വന്ന് ഒടുക്കം മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോള്‍, അതും നല്ല പ്രാധാന്യമുള്ള കഥാപാത്രം ചെയ്തപ്പോള്‍ സന്തോഷമായി. പുള്ളിയുടെ കൂടെ ഒരുമിച്ച് നിന്ന് ഡയലോഗൊക്കെ പറഞ്ഞ അനുഭവമൊന്നും മറക്കാന്‍ പറ്റില്ല. ഷോട്ടിന്റെ ഇടയില്‍, ഇങ്ങനെയൊക്കെ ചെയ്തിരുന്നെന്ന് മമ്മൂക്കയോട് പറഞ്ഞിരുന്നു. അതൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. ഞാന്‍ കരയുന്നത് കണ്ടിട്ട് മമ്മൂക്ക എന്നോട്, സാരമില്ല പോട്ടെ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു,’ ലുക്മാന്‍ പറഞ്ഞു.

Content Highlight: Lukman Avaran shares the shooting experience with Mammootty in Unda

We use cookies to give you the best possible experience. Learn more