| Sunday, 9th July 2023, 9:59 am

'അവനെ ക്ലബ്ബില്‍ നിര്‍ത്താനാകുമോയെന്ന് നോക്കട്ടെ'; പി.എസ്.ജി സൂപ്പര്‍ താരത്തെ കുറിച്ച് പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജി വിടുകയാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താരം പാരീസ് വിട്ട് എം.എല്‍.എസ് കളിക്കാന്‍ അമേരിക്കയിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ പി.എസ്.ജിയുടെ പുതിയ പരിശീലകന്‍ ലൂയിസ് എന്റിക്വ് നെയ്മറെ പോകാന്‍ അനുവദിക്കില്ലെന്നും ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നുമാണ് സ്പാനിഷ് ഔട്ട്‌ലെറ്റായ റെലെവോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ട് പ്രകാരം നെയ്മറിനെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ എന്റിക്വ് പി.എസ്.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2015ല്‍ ബാഴ്സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടുമ്പോള്‍ ക്ലബ്ബില്‍ ഇരുവരും ഒരുമിച്ചായിരുന്നു. താരത്തെ സ്‌ക്വാഡില്‍ നിലനിര്‍ത്തിയാല്‍ അദ്ദേഹത്തിന് പഴയ ഫോമിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയും എന്റിക്വ് പി.എസ്.ജിക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പി.എസ്.ജിയില്‍ 2025 വരെ നെയ്മര്‍ക്ക് കരാര്‍ ഉണ്ടെങ്കിലും താരത്തെ പുറത്താക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മറിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ച പി.എസ്.ജി നെയ്മറടക്കം പലരെയും പുറത്താക്കാന്‍ പദ്ധതിയിടുകയായിരുന്നു.

നെയ്മറെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്‌കൈ സ്പോര്‍ട്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ബാഴ്‌സലോണയുടെയും സ്‌പെയിന്‍ ദേശീയ ടീമിന്റെയും കോച്ചായി ബോസ് ലൂയിസ് എന്റിക്വെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൂയിസ് എന്റിക്വെയുടെ വരവ് ഒരു പുതിയ തുടക്കത്തിന് ക്ലബ്ബ് പ്രസിഡന്റ് നാസര്‍ അല്‍-ഖലൈഫി പറഞ്ഞു.

ബാഴ്‌സലോണയെ കൂടാതെ റോമ, സെല്‍റ്റ വിഗോ എന്നീ ക്ലബ്ബുകളെ ലൂയിസ് എന്റിക് പരിശീലിപ്പിച്ചിട്ടുണ്ട്. 2022 ലോകകപ്പില്‍ സ്പെയിനിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. പക്ഷേ റൗണ്ട് 16ല്‍ പുറത്തായി ടീം നിരശാപ്പെടുത്തി.

Content Highlights: Luis Enrique wants Neymar to continue with PSG

We use cookies to give you the best possible experience. Learn more