| Monday, 13th February 2023, 2:13 pm

വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ല, ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു; അവകാശവാദവുമായി തമിഴര്‍ പേരമയ്പ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തഞ്ചാവൂര്‍: എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന അവകാശവാദവുമായി തമിഴ് നേതാവ്. ഉലക തമിഴര്‍ പേരമയ്പ് അധ്യക്ഷന്‍ പഴ നെടുമാരനാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.

തഞ്ചാവൂരില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നെടുമാരന്‍.

‘ലോകമെമ്പാടുമുള്ള തമിഴ് ജനതക്കുള്ള ഒരു സന്തോഷവാര്‍ത്തയുമായാണ് ഞാന്‍ വന്നിരിക്കുന്നത്. തമിഴ് ഈലം നേതാവ് പ്രഭാകരന്‍ ഇപ്പോഴും ആരോഗ്യത്തോടെയുണ്ട്. അദ്ദേഹത്തെ കുറിച്ച് വരുന്ന എല്ലാ തെറ്റായ അഭ്യൂഹങ്ങള്‍ക്കും ഇതോടെ അവസാനമാകുമെന്ന് കരുതുന്നു,’ നെടുമാരന്‍ പറഞ്ഞു.

ശ്രീലങ്കയില്‍ രജപക്‌സെ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധവും നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളും തന്റെ തിരിച്ചുവരവിന് പറ്റിയ സമയമായാണ് പ്രഭാകരന്‍ കരുതുന്നതെന്നും നെടുമാരന്‍ പറഞ്ഞു.

തമിഴ് ഈലത്തിലുള്ള തന്റെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ അദ്ദേഹം ഉടന്‍ പ്രഖ്യാപിക്കുമെന്നും നെടുമാരന്‍ പറഞ്ഞു.

പഴ നെടുമാരന്‍

2009 മെയ് മാസത്തിലാണ് പ്രഭാകരനെ കൊലപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ശ്രീലങ്കന്‍ സേന പുറത്തുവിട്ടിരുന്നത്. ഡി.എന്‍.എ ടെസ്റ്റടക്കം പൂര്‍ത്തിയാക്കിയാണ് വേലുപ്പിള്ള പ്രഭാകരന്റെ മരണം സ്ഥിരീകരിച്ചതെന്നും സേന അറിയിച്ചിരുന്നു.

നെടുമാരന്റെ പ്രസ്താവനയോട് ശ്രീലങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: LTTE chief Prabhakaran is alive, Tamil leader Nedumaran claims

We use cookies to give you the best possible experience. Learn more