| Friday, 2nd July 2021, 5:39 pm

ആദ്യം മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനം, പിന്നാലെ ഗ്വാളിയോര്‍-ചമ്പല്‍ പ്രദേശങ്ങളുടെ ചുമതല; ബി.ജെ.പിയില്‍ സ്വാധീനമുറപ്പിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കിയതിന് പിന്നാലെ ഗ്വാളിയോര്‍-ചമ്പല്‍ പ്രദേശങ്ങളുടെ ചുമതലയും കൈക്കലാക്കി ജ്യോതിരാദിത്യ സിന്ധ്യ. 30 അംഗ മന്ത്രിസഭയില്‍ പ്രധാനപ്പെട്ട ഒമ്പത് വകുപ്പുകള്‍ സിന്ധ്യയുടെ അനുയായികളാണ് കൈക്കലാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ 52 ജില്ലകളുടെ ചുമതല കഴിഞ്ഞ ദിവസമാണ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കിയത്. ഇതില്‍ സിന്ധ്യാ കുടുംബത്തിന്റെ ഉറച്ച കോട്ടയായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലകളില്‍ വ്യക്തമായ ആധിപത്യം ഉറപ്പിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്കായിട്ടുണ്ട്.

സിന്ധ്യാപക്ഷത്തെ പ്രമുഖരായ തുള്‍സി സിലാവത്ത്, ഗോവിന്ദ് സിംഗ് രജ്പുത്, മഹേന്ദ്ര സിംഗ് സിസോദിയ, പ്രദുമ്ന്‍ സിംഗ് തോമര്‍, സുരേഷ് ധാക്കട് എന്നിവര്‍ക്ക് യഥാക്രമം ഭിന്ദ്, ശിവ്പുരി, അശോക് നഗര്‍, ദാതിയ, ഗുണ ജില്ലകളുടെ ചുമതല നല്‍കിയിട്ടുണ്ട്.

കേന്ദ്ര കൃഷിമന്ത്രിയായ നരേന്ദ്രസിംഗ് തോമറുടെ അനുയായിയായ ഭാരത് സിംഗ് കുശ്വാഹയ്ക്ക് മോറെന, ഷിയോപൂര്‍ ജില്ലകളുടെ ചുമതല നല്‍കിയിട്ടുണ്ട്. മേഖലയില്‍ സിന്ധ്യ ഇതര ക്യാംപിലെ മന്ത്രി കുശ്വാഹ മാത്രമാണ്.

അതേസമയം കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ സിന്ധ്യയെ പരിഗണിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ബി.ജെ.പി. സര്‍ക്കാരിനെ അധികാരത്തില്‍ തിരിച്ചെത്തിച്ചത് സിന്ധ്യയുടെ കൂറുമാറ്റമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Loyalists put MP Jyotiraditya Scindia in driver’s seat at home turf Gwalior

We use cookies to give you the best possible experience. Learn more